മലപ്പുറം: മലപ്പുറം കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേർക്കും ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മഞ്ചേരി മൂന്നാം അതിവേഗ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട അബൂബക്കറിന്റെയും ആസാദിന്റെയും കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.
21 പ്രതികളുണ്ടായിരുന്ന അരീക്കോട് കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പേർ കുറ്റക്കാരാണെന്ന് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും കുറ്റക്കാരാണന്നാണ് കണ്ടെത്തിയിരുന്നത്. ഇവർക്കുള്ള ശിക്ഷയാണ് ജഡ്ജി ടി എച്ച് രജിത വിധിച്ചത്. കോടതി വെറുതെ വിട്ട പ്രതികൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇഎം കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
2012 ജൂൺ 10-ന് കുനിയിൽ അത്തീഖ് റഹ്മാൻ വധക്കേസിലെ പ്രതികളായ കൊളക്കാടൻ അബൂബക്കർ, സഹോദരൻ അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടി കൊല്ലുക ആയിരുന്നു. കേസിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയ 12 പേർക്കും എതിരെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിയിക്കാൻ സാധിച്ചു എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഇ എം കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. വിവിധ വകുപ്പുകളിൽ തടവു ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇരട്ട ജീവപര്യന്തം ഉള്ളത് കൊണ്ട് എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ആയുധം കൈവശം വയ്ക്കൽ, ഗൂഢാലോചന ,സംഘം ചേരൽ , അക്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രതികൾക്ക് മേൽ ചുമത്തിയിരുന്നു. കുനിയിൽ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയാണെന്ന പ്രോസിക്യൂഷൻ വാദമാണ് കോടതി ശരിവച്ചത്.
ദൃക്സാക്ഷികളുൾപ്പെടെ 273 സാക്ഷികളെ കോടതി വിസ്തരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ, വാഹനങ്ങൾ തുടങ്ങി 100 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊല്ലണം എന്ന് കരുതി അക്രമം നടത്തിയതിനും കൊലപാതകം നടത്തിയതിനും ജീവപര്യന്തം വിധിച്ചതോടെയാണ് എല്ലാ് പ്രതികൾക്കും ഇരട്ട ജീവപര്യന്തം ലഭിച്ചത്. പ്രതികൾ 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷാ വിധിയിൽ പറയുന്നു. പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Comments