ഭോപാൽ: ജാതി വിവേചനം പരിപൂർണമായും അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സമൂഹം മുഴുകണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഗുരുക്കന്മാരെയും ആചാര്യന്മാരെയും ജാതിയുടെ പേരിൽ കെട്ടിയിടരുത്. അവർ മനുഷ്യകുലത്തിന് വേണ്ടിയാണ് സംസാരിച്ചത്. നമ്മുടെ ഈശ്വരാവതാരങ്ങളിലൊന്നു പോലും ജാതി വിവേചനം അംഗീകരിച്ചിട്ടില്ല. തൊട്ടുകൂടായ്മ ഒരു രോഗമാണെന്നും അതിനെതിരെ ഐക്യത്തോടെ പോരാടി ഭാരതത്തെ ലോകഗുരുസ്ഥാനത്ത് എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭോപാലിലെ മാനസഭവനിൽ ജഗദ്ഗുരു രാമനന്ദാചാര്യരുടെ 723-ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമരസതാ വ്യാഖ്യാനമാലയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
നമ്മുടെ ശാസ്ത്രങ്ങൾ ഉപദേശിക്കുന്നതും ഏകാത്മകതയാണ്. ഈ രാഷ്‌ട്രം നമ്മുടേതാണ്, ഈ സമാജം നമ്മുടേതാണ്. പവിത്രമായ ഹിന്ദുധർമ്മവും സംസ്‌കാരവും അതിന്റെ ആധാരം. ജാതിഭിന്നത അടക്കമുള്ള എല്ലാ രോഗങ്ങളിൽ നിന്നും രാഷ്‌ട്രത്തെയും സമാജത്തെയും മുക്തമാക്കുന്ന ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. ആചാര്യന്മാരെ ഏതെങ്കിലും ജാതിയുടെ പേരിൽ ബന്ധിക്കരുത്. അവർ എല്ലാവരുടേതുമാണ്. മനുഷ്യരെ ജാതി തിരിച്ച് പരിഗണിയ്‌ക്കുന്ന സാഹചര്യങ്ങൾ ഒഴിവാകണം. രാഷ്‌ട്രത്തിന്റെ മുന്നേറ്റത്തിന് സാമാജിക ഏകതയുടെയും സമരസതയുടെയും കാലം അനിവാര്യമാണ്. രാഷ്‌ട്രത്തെ നിന്ദിക്കുകയും സമാജിക ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ കരുതിയിരിക്കണം. ധർമ്മം സമാജത്തെ ഒന്നിപ്പിക്കുന്നു. ഇന്ത്യക്ക് പുറത്ത് ധർമ്മം എന്ന വാക്ക് തന്നെ ഇല്ല. ഒരു തരത്തിലുള്ള വിവേചനത്തെയും പിന്തുണയ്‌ക്കാതിരിക്കുക എന്ന വിവേകം സമാജം ആർജിക്കണം. ആത്മീയത ഭിന്നതയെ പിന്തുണയ്‌ക്കുന്നില്ല – സർസംഘചാലക് പറഞ്ഞു.
ചടങ്ങിൽ സ്വാമി രാഘവ് ദേവാചാര്യ അനുഗ്രഹഭാഷണം നടത്തി.















