സാധാരണഗതിയിൽ ജന്മദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതാണല്ലോ ട്രെൻഡ്. എന്നാൽ ഈ ബെർത്ത് ഡേ ഇത്തിരി സ്‌പെഷ്യലായിരുന്നു, തണ്ണിമത്തൻ മുറിച്ചാണ് ആഘോഷിച്ചത്. ഒപ്പം സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്‌ബെറി, മത്തങ്ങ, ഇലക്കറികൾ, മാതള നാരങ്ങ, തണ്ണിമത്തങ്ങ, കുട്ട നിറയെ പച്ചക്കറികളും പഴങ്ങളും , ചീസും ക്രീമും …..ബെർലിൻ മൃഗശാലയിൽ ഫാറ്റു എന്ന ഗോറില്ല 66-ാം പിറന്നാൾ ആഘോഷമാക്കിയത് ഇങ്ങനെയാണ്.
വംശനാശ ഭീഷണി നേരിടുന്ന വെസ്റ്റേൺ ലോലാൻഡ് ഗോറില്ലയാണ് ഫാറ്റു. മുൻപൊക്കെ പഴങ്ങളും പച്ചക്കറികളും നിറച്ച കേക്കും മിഠായിയുമായിരുന്നു പിറന്നാൾ ദിനത്തിൽ ഫാറ്റുവിന് സമ്മാനിച്ചിരുന്നത്. 1957-ൽ പടിഞ്ഞാറാൻ ആഫ്രിക്കൻ വനത്തിലാണ് ഫാറ്റുവിന്റെ ജനനം. 1959-ലാണ് ഫാറ്റു ബെർലിൻ മൃഗശാലയിലെത്തിയത്. ഒരു ഫ്രഞ്ച് നാവികൻ ഫാറ്റുവിനെ വനാന്തരങ്ങളിൽ നിന്നും വളർത്തനായി കൊണ്ടുപോവുകയും രണ്ട് വയസുള്ളപ്പോൾ മൃഗശാലയ്‌ക്ക് െൈകെമാറുകയായിരുന്നു.
കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഗാബോൺ, കോംഗോ എന്നിവിടങ്ങളിലെ കാടുകളിലാണ് ഇവയുടെ വാസം. വന നശീകരണവും വേട്ടയാടവും ഗോറില്ലകളുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണ്.














