ഭാഷാശൈലിയും അഭിനയവും കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ മാമുക്കോയ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നില വഷളയതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് മാമുക്കോയ ഇനിയില്ലെന്നറിഞ്ഞതിന്റെ വേദന പങ്കിട്ടിരിക്കുന്നത്.
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത മറ്റൊരാൾ കൂടി യാത്രയായി. ഇന്നസെന്റ്- മാമുക്കോയ എന്ന ഒരേക്കാലത്തെ രണ്ട് മഹാ നടന്മാർ ഒന്നിനുപുറകെ ഒന്നായി അരങ്ങൊഴിഞ്ഞു. ഇതെനിക്ക് വ്യക്തിപരമായും നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്. മാമുക്കാക്ക് ആദരാഞ്ജലികൾ എന്നായിരുന്നു മുകേഷിന്റെ കുറിപ്പ്. ആ ചിരിയും ചിരിപ്പിക്കലും നിലച്ചു. മലയാളസിനിമയുടെ ചിരിമന്നന് കണ്ണീരോടെ വിടയെന്നായിരുന്നു സലീം കോടത്തൂർ എഴുതിയത്. വിട, ആദരാഞ്ജലികൾ അല്ലാതെ എന്തെഴുതും, ചിരികൾ എല്ലാം മാഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രിയങ്കരനായ മാമുക്കോയ വിടപറഞ്ഞു എന്നായിരുന്നു സീമ ജി നായർ പരഞ്ഞത്.
ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയംകൊണ്ട്, ഒരു സുഹൃത്തിനെപ്പോലെ സഹോദരനെ പോലെ സ്നേഹിച്ച ചിരിയുടെ സുൽത്താന് വിട എന്നായിരുന്നു ദിലീപ് എഴുതിയത്. മലയാള സിനിമയ്‌ക്ക്, തന്റെ തനതായ ശൈലിയിലൂടെ ഹാസ്യത്തിന് പുതിയ മുഖം സമ്മാനിച്ച പ്രതിഭാധനനായ അഭിനേതാവ്. നമുക്കേവർക്കും ഏറെ പ്രിയപ്പെട്ട മാമുക്ക വിടവാങ്ങി, വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു മനോജ് കെ ജയൻ.
മേഘം എന്ന സിനിമയിൽ നിന്ന് തുടങ്ങിയ ബന്ധം പിന്നീട് അതൊരു നല്ല സുഹൃത്ത് ബന്ധമായി. തുടർന്ന് എന്റെ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഹൃദയത്തിൽ ചേക്കേറിയ മാമുക്കോയക്ക, മറക്കില്ല നിങ്ങളെ, മലയാള സിനിമ. സ്നേഹിക്കുന്ന ആരും മറക്കില്ല. ഗഫൂർക്കാ ദോസ്ത് വിട. കണ്ണീർ പ്രണാമം എന്നായിരുന്നു മേജർ രവി കുറിച്ചത്.
Comments