നടൻ മാമുക്കോയയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ സുരേഷ് ഗോപി.
‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ.. മറക്കില്ല മലയാളികൾ…ഒരിക്കലും’
എന്നാണ് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
നടന്മാരായ ദിലീപ്, ഉണ്ണി മുകുന്ദൻ യുവ സംവിധായകരായ വിഷ്ണു മോഹൻ, അഭിലാഷ് പിള്ള എന്നിവരും മാമുക്കോയയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അറിയിച്ചു.
കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മാമുക്കോയ. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ബുധനാഴ്ച ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മലയാള സിനിമയിലെ ഹാസ്യത്തിന്റെ വേറിട്ട മുഖമായിരുന്നു മാമുക്കോയ. മലബാറിന്റെ മൊഞ്ചുള്ള ഭാഷ മലയാളി മനസ്സുകളിലേക്ക് കുടിയിരുത്തിയ ശുദ്ധഹാസ്യത്തിന്റെ, സ്വാഭാവിക ഹാസ്യത്തിന്റെ നേർപ്പതിപ്പായിരുന്നു അദ്ദേഹം. പഠനകാലം മുതൽ തന്നെ സ്‌കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകുകയും അഭിനയിക്കുകയും ചെയ്തിരുന്ന വ്യക്തിയാരുന്നു അദ്ദേഹം. സുഹൃത്തുക്കളെല്ലാവരും ചേർന്ന് ഒരു നാടകം സിനിമയാക്കിയതാണ് മാമുക്കോയയ്‌ക്ക് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
Comments