അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചക്ക വിഭവങ്ങൾ കോർത്തിണക്കി യുഎയിലെ ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് ജാക് ഫ്രൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ചക്കയും ചക്ക വിഭവങ്ങളും ഉൾപ്പെടുത്തിയാണ് മേള നടന്നത്. മെയ് 3 വരെയാണ് ജാക് ഫ്രൂട്ട് ഫെസ്റ്റ് നടക്കുക. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു.എസ്.എ, വിയറ്റ്നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഇനം ചക്കകളാണ് മേളയിലൊരുക്കിയത്.
വിവിധ ഇനം ചക്ക വിഭവങ്ങളും മൂല്യ വർദ്ധിത ഉത്പന്നങ്ങളുമാണ് ജാക് ഫ്രൂട്ട് ഫെസ്റ്റിവലിൽ പ്രധാനമായും പ്രദർശിപ്പിക്കുന്നത്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാർ, പായസം, ഹൽവ, ജാം, സ്ക്വാഷ്, വട്ടയപ്പം, ജ്യൂസുകൾ എന്നിവയെല്ലാം മേളയിൽ ലഭ്യമാകും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ കേരളത്തിൽ നിന്നുള്ള തേൻ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം ഉണ്ടാകും.
ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി. ദുബായ് അൽ കറാമയിൽ മേളയോട് അനുബന്ധിച്ചിട്ടുള്ള മീറ്റ് ആൻഡ് ഗ്രേറ്റ് പരിപാടിയിൽ ഫുഡ് വ്ലോഗർ സുൽത്താൻ അൽ ജസ്മി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ലുലു ഡയറക്ടർ ജയിംസ് വർഗീസ്, റീജിയേണൽ ഡയറക്ടർമാരായ തമ്പാൻ കെ പി, നൗഷാദ് എംഎ തുടങ്ങിയവരും ഭാഗമായി. അജ്മാനിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ എമറാത്തി കലാകാരി ഫാത്തിമ അൽ ഹൊസൈനി, മലയാള സിനിമാ താരം ബാബു ആന്റണി എന്നിവർ പങ്കെടുത്തു.
Comments