തൃശൂർ: കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത. രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ ഏപ്രിൽ ലക്കത്തിലാണ് ആരോപണം. കെടി ജലീൽ ക്രൈസ്തവ വിരോധിയും ഭീകരവാദ വേരുകൾ ഉള്ളയാളാണ്. തലശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലനിക്കെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
എൽഡിഎഫിലും യുഡിഎഫിലും നുഴഞ്ഞുകയറിയിട്ടുള്ള ജലീലിനെ പോലുള്ള തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരെ കയറൂരി വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല. ‘കാണുന്നുണ്ട് കേരളം, ഉഭരണ-പ്രതിപക്ഷ പാർട്ടികളുടെ ‘കക്കുകളി’ തീവ്ര ഇസ്ലാമിക കൂട്ടുകെട്ട്’ എന്ന തലക്കെട്ടിലാണ് ലേഖനം. കർഷകരുടെ വേട്ട് നേടി അധികാര കസേരയിൽ കേറിയ ശേഷം അവരെ വഞ്ചിക്കുന്ന ഇടത്-വലത് മുന്നണികളുടെ നടപടികൾക്കെതിരെയാണ് ബിഷപ്പ് പാംപ്ലാനി പറഞ്ഞത്.
റബറിന് 300 രൂപ നൽകുന്ന പാർട്ടി ഏതായാലും അവരെ കർഷകർ തിരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കുമെന്ന് കർഷക സംഗമത്തിൽ ബിഷപ്പ് പറഞ്ഞതാണ് ഇടത്-വലത് മുന്നണികളെ ചൊടുപ്പിച്ചത്. തങ്ങൾ പതിറ്റാണ്ടാകുകളായി കർഷകരോട് ചെയ്തുപോരുന്ന കൊടും വഞ്ചനയെ ന്യായീകരിക്കാൻ പല തന്ത്രങ്ങളും മാദ്ധ്യമങ്ങളിലൂടെ പയറ്റിനോക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എംഎ ബേബി എന്നിവർ ബിഷപ്പിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെങ്കിലും പൊതുസമൂഹത്തിന് മുൻപിൽ വിലപ്പോയില്ല. അപ്പോഴാണ് കടുത്ത ക്രൈസ്തവ വിരോധിയും ഭീകരവാദ വേരുകൾ ഉള്ള ജലീൽ രംഗത്ത് വരുന്നത്. 300 രൂപ അനുവദിച്ചാൽ അത് വാങ്ങാൻ ബിഷപ്പിന്റെ ഉടലിൽ തല വേണമല്ലോയെന്നാണ് ജലീലിന്റെ ഭീഷണിയും വെല്ലുവിളിയും. തൊടുപുഴയിൽ കോളേജേ അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിൽ ഉൾപ്പടെ ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കിയ, നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിന്റെ വധഭീഷണിയ്‌ക്കെതിരെ കേസെടുക്കേണ്ടതാണ്.
തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുകയാണ്. സ്വർണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, സ്വജനപക്ഷപാതം തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുകയും മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തയാളെയാണ് സംരക്ഷിക്കുന്നത്. മുസ്ലീം വിഭാഗത്തിന്റെ വോട്ട് അതിജീവനത്തിന് അത്യന്താപേക്ഷിതമായ യുഡിഎഫും ജലീലിനെതിരെ മിണ്ടിയില്ലെന്നും കച്ചവടക്കണ്ണുള്ള മാദ്ധ്യമങ്ങളും നിശബ്ദത പാലിക്കുകയാണ്-ലേഖനത്തിൽ പറയുന്നു.
Comments