“…ധർമ്മാർത്ഥജ്ഞാനദാത്രീം ത്രിഭുവന
ഭുവികാഹ്ലാദഹേതോഃ പ്രകാശ്യാം
ഹേമാഭാം വിദ്യുതാഭാം സുകമലനയനാം
ചന്ദ്രകോടി പ്രഭാവാം
സ്‌മേരാസ്യാം വിഷ്ണുമായാം ഹരിഹര
വിധിഭിർധ്യാനഗമ്യാം പ്രസന്നാം
സിന്ധുസ്ഥാം ചാരുരൂപാം ഭവഭയ ഹരണീം
ജാനകീം ഭാവയാമി….”
ചൈത്രമാസത്തിലെ വെളുത്തപക്ഷ നവമി ശ്രീരാമന്റെജന്മദിനമായി ശ്രീരാമ നവമിയെന്ന പേരിൽ നാം ആചരിച്ചു വരുന്നു. ശ്രീരാമസ്വാമിയുടെ പ്രിയതമയായ സീതാദേവിയുടെ അവതാരദിനമായി വൈശാഖ മാസത്തിലെ വെളുത്തപക്ഷ നവമി ഉത്തരഭാരതത്തിൽ ആചരിക്കപ്പെടുന്നു.
മഹാലക്ഷ്മിയുടെ അവതാരമാണു സീതാദേവി. മിഥിലാപുരിയിൽ യാഗത്തിന്കലപ്പ ഉപയോഗിച്ചു വയൽ ഉഴുതപ്പോൾ ഉഴവുചാലിൽ നിന്നും ലഭിച്ച പെൺകൊടിയാണു സീത.
അഥ ലോകേശ്വരീ ലക്ഷ്മീർ ജനകസ്യ പുരേസ്വതഃ
ശുഭക്ഷേത്രേ ഹലോത്ഖാതേ താരേചോത്തര ഫൽഗുനേ
അയോനിജാ പദ്മകരാ ബാലാർക്ക ശതസന്നിഭാ
സീതാ മുഖേ സമുത്പന്നാ ബാല ഭാവേന സുന്ദരീ
സീതാമുഖോത്ഭവാത്‌സീതാ ഇത്യസൈ്യ നാമ ചാകരോത്
എന്നു പുരാണവചനം.
വൈശാഖമാസത്തിലെ വെളുത്ത പക്ഷ നവമിയിൽ ചൊവ്വാഴ്ചയും പൂയം നക്ഷത്രവും ചേർന്ന മധ്യാഹ്നത്തിലാണു ജനകമഹാരാജാവിനു മുന്നിൽ അയോനിജയായി സീതാദേവി ആവിർഭവിച്ചത്. അതിനാൽത്തന്നെ സീതാദേവിയെ ആരാധിക്കുവാനുള്ള ഉത്തമദിനമാണു സീതാനവമി. മധ്യാഹ്നത്തിൽ നവമിവരുന്ന ദിനമാണു സീതാ നവമിയായി ആചരിക്കപ്പെടുന്നത്. അഷ്ടമിനാൾ മുതൽ വ്രതമാരംഭിക്കുന്നു. നാനാവിധ പുഷ്പങ്ങളാലും നിവേദ്യങ്ങളാലും സ്‌തോത്ര സങ്കീർത്തനത്താലും നവമിനാളിൽ മധ്യാഹ്നത്തിൽ സീതാപൂജ നിർവഹിക്കുന്നതാണുത്തമം. സീതാനവമി നാളിൽ സീതാക്ഷേത്ര ദർശനവും ഉത്തമമാണ്. കേരളത്തിലെമുഖ്യസീതാ ക്ഷേത്രംവയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ നിലകൊള്ളുന്നു. ഇവിടെ പുത്രന്മാരായ ലവകുശന്മാരോടൊപ്പമാണു സീതാദേവി ആരാധിക്കപ്പെടുന്നത്.
ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതിരോധത്തിന്റെയും മൂർത്തീഭാവമായ സീതാദേവി വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും പ്രതിബദ്ധതയുടെയും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. ശ്രീരാമനോടു ചേരുമ്പോൾ ദേവി ജഗദാധാരകാരിണിയാണ്. ദേവി തന്നെയാണു സകലപ്രാണികളുടേയും ഉൽപത്തിക്കും സ്ഥിതിക്കും സംഹാരത്തിനും ഹേതുവായിരിക്കുന്നത്. മൂലപ്രകൃതിയും ദേവിതന്നെ. പ്രണവസ്വരൂപമാകയാൽ ദേവിയെ ബ്രഹ്‌മവാദികൾ പ്രകൃതിയെന്നും വിളിക്കുന്നു എന്ന്‌സീതോപനിഷത്ത്.
സീതാദേവിയുടെ വീരശക്തിരൂപവും സീതോപനിഷത്തിൽ നൽകിയിരിക്കുന്നു. നാലുകരങ്ങളോടു കൂടിയതാണു ദേവിയുടെ വീരശക്തിരൂപം. 2 കരങ്ങളിൽ താമരപ്പൂക്കളുംമറ്റു 2കരങ്ങളിൽ അഭയ വരദമുദ്രകളും ധരിച്ചിരിക്കുന്നു. വെളുത്തനിറമുള്ള 4 ആനകൾ ദേവിയുടെ ശിരസ്സിൽ രത്‌നകലശങ്ങളിലെ അമൃതജലത്താൽ അഭിഷേകം ചെയ്യുന്നു. ബ്രഹ്‌മാദിദേവന്മാർദേവിയെ സ്തുതിച്ചു സമീപത്തു നിലകൊള്ളുന്നു. അണിമാദി അഷ്‌ടൈശ്വര്യങ്ങളും ഉള്ളവളായ ദേവിയെ കാമധേനു വന്ദിക്കുന്നു. വേദശാസ്ത്രാദികൾ ദേവന്മാരുടെ രൂപമെടുത്ത്‌ദേവിയെ ആരാധിക്കുന്നു. ജയാദികളായ ദേവവനിതമാർ ദേവിയെ പരിചരിക്കുന്നു. സൂര്യചന്ദ്രന്മാരായ ദീപങ്ങൾ ദേവിക്കു പ്രകാശമേകുന്നു. തുംബുരുനാരദാദികൾ സ്തുതിഗീതങ്ങൾ ആലപിക്കുന്നു. രാകയെന്നും സിനീവാലിയെന്നും പേരുള്ള ദേവിമാർ കുടപിടിക്കുന്നു. ദിവ്യസിംഹാസനത്തിൽ പദ്മാസനത്തിൽ സർവ്വാലങ്കാരവിഭൂഷിതയായി ഇരിക്കുന്ന ദേവിതന്നെയാണു സകലകാര്യകാരണങ്ങളുടേയും വിധാത്രി. പ്രസന്ന നേത്രങ്ങളോടെ വിളങ്ങുന്ന വീരലക്ഷ്മി തന്നെയാണു സീതാദേവി. ദേവിയെ ഭക്തിപൂർവ്വം സീതാനവമി നാളിൽ ധ്യാനിക്കാം.
സുകേഷ് പി. ഡി















