തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. ആലപ്പുഴയിലെ പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്‌ക്ക് നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ വിതരണം ചെയ്തതിനെ തുടർന്ന് വിവിധ കമ്പനി-കോർപ്പറേഷനുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്കുള്ള പരീക്ഷ പി.എസ്.സി റദ്ദാക്കി.
ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പർ പാക്കറ്റുകൾ ഒരുമിച്ചാണ് കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ ഉച്ചതിരിഞ്ഞ് നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ തുറന്ന് വിതരണം ചെയ്തത്.
ഏറ്റവും ഗുരുതരമായ കാര്യം, ചോദ്യപേപ്പർ മാറി നൽകിയ വിവരം പരീക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞില്ലെന്നതാണ്. പരീക്ഷ നടക്കുന്നതിനിടയിലും തുടർന്ന് അവസാനിക്കുന്നതുവരെയും ഈ പിഴവ് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
പരീക്ഷ കഴിഞ്ഞ് കേന്ദ്രത്തിന് പുറത്തുവന്ന ഉദ്യോഗാർഥികളാണ് ചോദ്യപേപ്പറിൽ അസ്വാഭാവികത കണ്ടെത്തിയത്. തുടർന്ന് മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുമായി സംസാരിച്ചപ്പോഴാണ് ചോദ്യപേപ്പർ മാറിയെന്ന കാര്യം വ്യക്തമായത്. ഇതോടെയാണ് സംഭവം പുറത്തറിയുകയും പി.എസ്.സിയെ വിവരം അറിയിക്കുകയും ചെയ്തത്.
സംഭവത്തിൽ ചോദ്യപേപ്പർ മാറിയ വിവരം ചില ഉദ്യോഗസ്ഥർ മറച്ചുവയ്‌ക്കാൻ ശ്രമിച്ചോയെന്ന സംശയവും ഉയരുന്നുണ്ട്. ചോദ്യപേപ്പർ മാറിയാണ് തുറന്നതെന്ന് പിഎസ്എസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ സലാവുദ്ദീൻ ജനം ടിവിയോട് പറഞ്ഞു. അതേസമയം, പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പിഎസ്എസി അറിയിച്ചു.















