കണ്ണൂര്‍: കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മാനുല്‍ ഹാരിസിന്റെ മരണ കാരണം ലഹരി മരുന്ന് ഉപയോഗിച്ചതാണോ എന്ന് സംശയം. ഇരുപത്തിയൊമ്പതുകാരനായ യുവാവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലം പുറത്തുവന്നാലേ മരണകാരണം സംബന്ധിച്ചുള്ള വ്യക്തതവരുകയുള്ളൂവെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, യുവാവിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്ന് കുടുംബവുമായി ബന്ധപ്പെട്ടവരും ആരോപണവും ഉന്നയിച്ചു.
ഏപ്രിൽ 18-ാം തീയതി വീട്ടിൽ നിന്നും കാണാതായ സല്‍മാനുല്‍ ഹാരിസിനെ ഏപ്രില്‍ 19-നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. ഇവിടെ നിന്നുള്ള രണ്ടുയുവാക്കളാണ് സല്‍മാനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം. പിന്നീട് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടതായും ആരോപണങ്ങളുണ്ട്.
സംഭവത്തില്‍ ലഹരിമാഫിയയ്ക്ക് പങ്കുണ്ടെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവർ ഉന്നയിക്കുന്ന ആരോപണം. യുവാവിന്റെ കൈയില്‍ കുത്തിവെച്ച പാടുകൾ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെയാണെന്നാണ് പോലീസിന്റെ സംശയം. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ച് മരണം സംഭവിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവ് നേരത്തെ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായും പോലീസ് കണ്ടെത്തി. യുവാവിന്റെ നഖവും മുടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കണ്ണൂര്‍ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
Comments