ആഫ്രിക്കൻ രാജ്യമായ സുഡാൻ പൊടുന്നനെയാണ് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്നത്. രാജ്യത്തിന്റെ നിയന്ത്രണം പിടിക്കാൻ സുഡാനീസ് സൈന്യവും, ആർഎസ്എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമാന്തര സൈന്യവും തമ്മിലുള്ള പോരാട്ടം തലസ്ഥാനമായ ഖാർത്തൂമിൽ പോരാട്ടം ആരംഭിച്ചു.രണ്ട് വർഷം മുൻപ് ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഒരുമിച്ചു നിന്നവരാണ് പരസ്പരം ഏറ്റുമുട്ടുന്നത്. മാസങ്ങളായി തുടരുന്ന സംഘർഷം തുറന്ന യുദ്ധത്തിലേക്ക് മാറുകയായിരുന്നു.വെടിനിർത്തൽ പ്രഖ്യാപിച്ച് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ആഗോളതലത്തിൽ ആവശ്യമുയരുന്നുണ്ടെങ്കിലും സൈനിക ഏറ്റുമുട്ടലിന് നേതൃത്വം നൽകുന്നവർ അതിന് ചെവികൊടുത്തില്ല.സംഘർഷത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെടുകയും നാലായിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഏവരും ആശങ്കയിലായി.
യുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ സുഡാനിൽ പ്രവാസികളായ ഇന്ത്യക്കാരുടെ കുടുംബങ്ങളും ആശങ്കയിലായി.സുഡാൻ സംഘർഷത്തിൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത് സാധാരണക്കാരാണ്.സാധാരണക്കാരും ഇന്ത്യക്കാർ ഉൾപ്പെടെയുളള വിദേശികളും ഭക്ഷണവും കുടിവെളളവും വൈദ്യുതിയും ഇല്ലാതെ യുദ്ധഭൂമിയിലെ ഇരകളായി മാറി. ഇതോടെയാണ് വിവിധ രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിക്കാനുളള ദൗത്യം ആരംഭിച്ചത്.മൂവായിരത്തോളം ഇന്ത്യൻ പൗരന്മാരും ആയിരത്തിലേറെ ഇന്ത്യൻ വംശജരുമാണ് സുഡാനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. സുഡാനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാർക്ക് ആശയവിനിമയങ്ങൾക്കുള്ള സംവിധാനമൊരുക്കുകയും ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു. മൂവായിരത്തോളം പേർ പേരുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതെത്തുടർന്ന് ‘ഓപ്പറേഷൻ കാവേരി’ എന്ന പേരിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിന് നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കേരള സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത്.
ഏപ്രിൽ 24-ന് സുഡാൻ സായുധ സേനയും സുഡാൻ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചു. ഇതോടെ ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾ പൗരൻമാരെ മടക്കി കൊണ്ടുവരുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി തുടങ്ങി.സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരിക്ക് ജിദ്ദയിലെത്തി നേതൃത്വം നൽകുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ്.മൂവായിരത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുളള ദൗത്യമാണ് ഇന്ത്യൻ വ്യോമ സേന, നാവിക സേനകളുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലേക്ക് ചാർട്ടേഡ് വിമാന സർവീസും നടത്തുന്നുണ്ട്.ഓപ്പറേഷൻ കാവേരി വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇതുവരെ പ്രതിസന്ധികളില്ലാതെ ഒഴിപ്പിക്കൽ തുടരാൻ കഴിഞ്ഞിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യക്കാർ ഏറെയുളളത് ഖാർത്തൂമിലാണ്. അവിടെ നിന്ന് തുറമുഖ നഗരമായ പോർട്ട് സുഡാനിലേക്ക് 850 കിലോമീറ്ററിലേറെ റോഡ് മാർഗം സഞ്ചരിക്കണം. ഇതിന് 12 മണിക്കൂർ സമയം ആവശ്യമാണ്. ഇതിന് പരിഹാരം കാണാൻ ഓപ്പറേഷൻ കാവേരിക്ക് കഴിഞ്ഞു.
ഖാർത്തൂമിൽ നിന്ന് 22 കിലോ മീറ്റർ അകലെയുളള വാദി സെയ്ദ്നാ വിമാനത്താവളം വഴി ഇന്ത്യൻ നാവിക സേനയുടെ വിമാനം തുടങ്ങിയ ഒഴിപ്പിക്കൽ വിജയകരമാണ്. പ്രത്യേകം കൺട്രോൾ റൂം തുറന്നാണ് ഓപ്പറേഷൻ കാവേരി കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കുന്നത്. സുഡാനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഇടത്താവളം ഒരുക്കി. താമസം, ഭക്ഷണം, ആരോഗ്യ പരിചരണം, വൈ-ഫൈ സൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാക്കിയിട്ടുളളത്.ഇന്ത്യയിലേക്ക് മടങ്ങാൻ ഇതുവരെ 3,400 പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരെ ദിവസങ്ങൾക്കകം ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നാണ് ഓപ്പറേഷൻ കാവേരി പ്രതീക്ഷിക്കുന്നത് . ഇതിനോടകം ആയിരത്തിലേറെ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച് കഴിഞ്ഞു. ഘട്ടംഘട്ടമായി വ്യോമമാർഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ആദ്യസംഘങ്ങൾ ഇന്ത്യയിൽ വിമാനമിറങ്ങുകയും ചെയ്തു. ഇവരിൽ മലയാളികളുമുണ്ട്. സംഘർഷപ്രദേശത്തുനിന്ന് സ്തുത്യർഹമായ രീതിയിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കരുത്താണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് തിരിച്ചെത്തിയവർ പറയുന്നു.
https://www.youtube.com/watch?v=D4dlW6AAmro
പ്രവാസി ഭാരതീയർ നേരിടുന്ന ഏതു പ്രശ്നത്തിലും ഫലപ്രദമായി ഇടപെടുകയെന്നത് ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ അനുവർത്തിക്കുന്ന രീതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളുമുണ്ടായപ്പോൾ അങ്ങേയറ്റം പ്രശംസനീയമായ രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്. ഇന്ത്യക്കാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും സഹായിക്കുകയുണ്ടായി. പല രാജ്യങ്ങളും ഇതിന് കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു. 2005-ൽ നേപ്പാളിൽ ഭൂകമ്പമുണ്ടായതിനെത്തുടർന്ന് ആരംഭിച്ച ഓപ്പറേഷൻ മൈത്രിയായിരുന്നു തുടക്കം. യമനിൽ പ്രതിസന്ധിയുണ്ടായപ്പോൾ ഓപ്പറേഷൻ റാഹത്ത്.ഫ്രാൻസിൽ ഭീകരാക്രമണമുണ്ടായപ്പോഴും, റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്തും വളരെ സാഹസികമായി ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ എത്തിക്കാൻ ഓപ്പറേഷൻ സമുദ്രസേതു, ഓപ്പറേഷൻ വന്ദേഭാരത് എന്നീ പേരുകളിൽ രക്ഷാദൗത്യം നടത്തി. അതാണ് ഇപ്പോൾ ഓപ്പറേഷൻ കാവേരിയിലെത്തിയിരിക്കുന്നത്.
Comments