സൂറത്ത്: പ്രധാനമന്ത്രിയുടെ മാർഗ നിർദ്ദേശത്തിന് കീഴിൽ സംസ്ഥാനത്ത് ആരംഭിച്ച സ്മാർട്ട് സിറ്റി മിഷനെ പ്രശംസിച്ച് ഗുജാറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. സ്മാർട്ട് സിറ്റി മിഷൻ സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി മിഷൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ കുതിച്ചുചാട്ടമാണ് നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുജറാത്ത് പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറുകയാണ്. ഊർജ്ജ ആവശ്യകതയുടെ 33ശതമാനവും പുനരുപയോഗ ഊർജ്ജമാണ് ഉപയോഗിക്കുന്നത്. 2029-ഓടെ ഇത് 50 ശതമാനമായി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ജലം അനിവാര്യമായ ഘടകമാണ്. അമൃത് സരോവരർ പദ്ധതിയിലൂടെ ജലവിതരണം കാര്യക്ഷമമാക്കുന്നുണ്ട്. ഇതിന്റെ പ്രയോജനം സംസ്ഥാനത്തെ എല്ലാജനങ്ങൾക്കും ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ജൈവ കൃഷിയിലേക്ക് അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാസവളപ്രയോഗം തുടക്കത്തിൽ കൂടുതൽ ഫലം തരുമെങ്കിലും സാവധാനം അത് മണ്ണിന്റെ ശേഷികുറയ്‌ക്കും. ഇതിലൂടെ മണ്ണിലെ കാർബൺ നഷ്ടപ്പെടുമെന്നും ഇത് ഉൽപാദനം കുറഞ്ഞുവരാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാർട്ടി സിറ്റി പദ്ധതികളുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനത്തുള്ള സൂറത്തിൽ വികസന പദ്ധതികൾ സന്ദർശിക്കാനായി മൂന്ന് ദിവസത്തെ പര്യടനം കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം സംഘടിപ്പിച്ചു. 3.5 കിലോമീറ്റർ ദൈർഘ്യമുള്ള 54 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ജിഡി ഗോയങ്ക കനാൽ റോഡ്, ജിം, കളിസ്ഥലം, കഫറ്റീരിയ, ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ എന്നിവ ഉൾക്കൊള്ളുന്ന വികസന പദ്ധതികളെ മുൻ നിർത്തിയാണ് മൂന്ന് ദിവസത്തെ പര്യടനം സജീകരിച്ചത്. ഇതിൽ പങ്കെടുത്ത പ്രതിനിധികൾ ഗുജറാത്തിലെ ഭരണ മാതൃക അനുകരണീയമാണെന്ന് അഭിപ്രായപ്പെട്ടു.
സ്മാർട്ട് സിറ്റിക്ക് കീഴിൽ 2,567 കോടി രൂപയുടെ 78 പദ്ധതികളുടെ വിശദാംശങ്ങൾ സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ശാലിനി അഗർവാൾ വിലയിരുത്തി. സൂറത്തിന്റെ വികസനത്തെ മാതൃകയാക്കിയാലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ‘കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശപ്രകാരം സൂറത്തിലെ ചരിത്ര കോട്ട ഞങ്ങൾ ഇതിനകം മനോഹരമാക്കിയിട്ടുണ്ട്. നഗരത്തിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നു. നഗരത്തിലെ ജനസംഖ്യ വർദ്ധിച്ചിട്ടും, ചേരി ജനസംഖ്യ കുറയ്‌ക്കുന്നതിൽ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ വിജയിച്ചുവെന്നും അഗർവാൾ പറഞ്ഞു.
Comments