തിരുവനന്തപുരം: ജോലി സമയത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം കേൾക്കാനെത്തി സെക്രട്ടറിയേറ്റ് ജീവനക്കാർ. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയിലെ പ്രവർത്തകരാണ് പ്രസംഗം കേൾക്കാനായി എത്തിയത്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് പരിപാടി നടത്തിയത്. ഉച്ചയ്‌ക്ക് 1.15-ന് ആരംഭിച്ച പരിപാടി അവസാനിച്ചത് 2.54-ന്. സെക്രട്ടറിയേറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഉച്ചഭക്ഷണ ഇടവേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ എത്താൻ വൈകിയ സീതാറാം യെച്ചൂരിയുടെ പ്രസംഗം നീണ്ടുപോയതാണ് കാരണമെന്നാണ് എംപ്ലോയീസ് അസോസിയേഷന്റെ വിശദീകരണം. 1.15 മുതൽ 2.15 വരെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള . പരിപാടി തുടങ്ങാൻ നിശ്ചയിച്ചത് ഉച്ചയ്‌ക്ക് ഒന്നേകാലിന്. എന്നാൽ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ അരമണിക്കൂർ വൈകിയെത്തിയ സിപിഎം ജനറൽ സെക്രട്ടറിയുടെ പ്രസംഗം ഒരു മണിക്കൂർ നീണ്ടു. യച്ചൂരി പ്രസംഗം അവസാനിപ്പിച്ചത് 2.54. പരിപാടിയും ലഘുഭക്ഷണവും കഴിഞ്ഞ് ജീവനക്കാർ സീറ്റിൽ മടങ്ങിയെത്തിയപ്പോഴേക്കും പിന്നെയും വൈകി.
ഓരോ ഫയലും ഓരോ ജീവിതമാണെന്നും ജോലിസമയം ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതിനിടെയാണ് ഭരണപക്ഷ അനുകൂല സംഘടന ജീവനക്കാരെ സെമിനാറിന് അണിനിരത്തിയത്. പരിപാടിയിൽ സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാരാണ് പങ്കെടുത്തത്.
Comments