റാഞ്ചി: അപകീർത്തിക്കേസിൽ കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹാജരാകണമെന്ന് റാഞ്ചി കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും തള്ളി. ഝാർഖണ്ഡിൽ മൂന്ന് കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടെണ്ണം റാഞ്ചിയിലും ഒരെണ്ണം ചൈബയിലുമാണ് .
പ്രദീപ് മോദി എന്നയാളാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2019-ൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം പിന്നോക്ക സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേ പരാമർശത്തിലാണ് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുലിനെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയിരുന്നു. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജി ഗുജറാത്ത് ഹൈക്കോടതി വേനലവധിയ്‌ക്ക് ശേഷം വിധി പറയാൻ മാറ്റിയിരുന്നു. വേനലവധി കഴിയുന്നത് ജൂണിലായതിനാൽ അതുവരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
ജൂൺ അഞ്ചിനാണ് കോടതി വീണ്ടും തുറക്കുക. അതിനുശേഷം മാത്രമാകും വിധിയുണ്ടാവുക. അതുവരെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത തുടരും. അയോഗ്യത ഒഴിവാക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടിയാണിത്.
Comments