ലയണൽ മെസി പാരിസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ട്. അർജന്റീനിയൻ സൂപ്പർ താരവുമായുള്ള കരാർ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി യാത്ര, താരവും ക്ലബും തമ്മിലുള്ള ബന്ധം തകർത്തതായി പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീം വിടാനുള്ള തീരുമാനം മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസിയാണ് പിഎസ്ജിയെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഞായറാഴ്ച ലോറിയന്റിനോട് പിഎസ്ജിയുടെ ഹോം തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മെസി മിഡിൽ ഈസ്റ്റിലേക്ക് യാത്ര പോയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ ടൂറിസം അംബാസഡർ എന്ന നിലയിലുള്ള തന്റെ ചുമതലയുടെ ഭാഗമായാണ് മെസി യാത്ര നടത്തിയതെന്നാണ് കരുതുന്നത്. എന്നാൽ അന്ന് പരിശീലനം നിശ്ചയിച്ചിരുന്നതിനാൽ യാത്രയ്‌ക്ക് ക്ലബ് അനുമതി നൽകിയിരുന്നില്ല. പിന്നാലെ രണ്ടാഴ്ചത്തെ സസ്‌പെൻഷൻ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്ത്.
സസ്‌പെൻഷൻ കാലത്ത് മെസിയ്‌ക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവിൽ പ്രതിഫലവും ക്ലബ്ബ് നൽകില്ല. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിയ്‌ക്ക് ഈ സീസണിൽ ഇനി കളിക്കാനാകുക മൂന്ന് മൽസരങ്ങൾ മാത്രമാകും. പിഎസ്ജിയ്‌ക്ക് വേണ്ടി 71 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ മെസി നേടിയിട്ടുണ്ട്.
Comments