ലക്‌നൗ: മുൻ സർക്കാരുകളുടെ അവഗണയ്‌ക്ക് ഇരയായിരുന്നു ചരിത്ര നഗരമായ ബസ്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രപരമായും പൗരാണികമായും വലിയ പ്രാധാന്യമുള്ള നഗരമായിരുന്ന ബസ്തി മുൻ പ്രതിപക്ഷ സർക്കാരുകളുടെ ഭരണകാലത്ത് അവഗണനയ്‌ക്ക് ഇര ആകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പ്രചരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുൻ സർക്കാരുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ന് ഇരട്ട എഞ്ചിൻ സർക്കാർ വികസനം അതിവേഗത്തിൽ നടത്തുകയാണ്. ഉജ്ജ്വല യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ എല്ലാ വീടുകളിലും എത്തിയതോടെ സ്ത്രീകൾക്ക് പുക കാരണമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി ലഭിച്ചു. ദീപാവലിയ്‌ക്കും ഹോളിയ്‌ക്കും സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
‘ആയുഷ്മാൻ ഭാരത് യോജന പ്രകാരം പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇവിടെ ഒരു പുതിയ പഞ്ചസാര മില്ല് സ്ഥാപിച്ചു. അത് നാടിന്റെ മുഖയായി മാറുകയാണ്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹൈവേകൾ, റെയിൽവേ, മെഡിക്കൽ കോളേജുകൾ, സർവ്വകലാശാലകൾ, എയിംസ് എന്നിവ നിർമ്മിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുകയാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി.
Comments