ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി ഉത്സവം നടന്നു. ചൈത്രമാസത്തിലെ പൗർണ്ണമി ദിനത്തിൽ മാത്രമാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നൽകുക. കർശന നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.
ചിലപ്പതികാരത്തിലെ കണ്ണകി – കോവലൻ കഥയാണ് മംഗളാദേവി ക്ഷേത്രത്തിന്റെ ഐതിഹ്യം. മധുര നഗരം ചുട്ടെരിച്ച ശേഷം കണ്ണകി മംഗളദേവിയിലെത്തിയെന്നും കാളി രൂപം പ്രാപിച്ച കണ്ണകിയെ മംഗളാദേവിയിൽ കുടിയിരുത്തിയെന്നുമാണ് വിശ്വാസം. വനാതിർത്തിയിലുള്ള ക്ഷേത്രത്തിലേക്ക് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്രവേശനം. രാവിലെ 6 മണി മുതൽ തന്നെ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. കേരളാ തമിഴ്‌നാട് ശൈലികളിലാണ് ക്ഷേത്രത്തിലെ പൂജ. അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഇരു സംസ്ഥാനങ്ങളിലെയും പൂജരിമാർ നടതുറന്ന് പ്രത്യേക പൂജകൾ നടത്തി. ആദ്യ കാലങ്ങളിൽ ക്ഷേത്രം സംരക്ഷിച്ചുപോന്ന പൂഞ്ഞാർ രാജകുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. പൂജാതി കർമ്മങ്ങൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേത്രത്തിൽ നിത്യപൂജയടക്കം ആരംഭിക്കുമെന്ന് പൂഞ്ഞാർ രാജകുടുംബാംഗം ദിലീപ് കുമാർ വർമ്മ പറഞ്ഞു.
കർശന നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടത്തിയത്. ഡിസ്‌പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ ഭക്ഷണമോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ല. മദ്യം, മാംസം എന്നിവ കൊണ്ടുപോകാനും അനുവദിക്കില്ല. ജീപ്പ്, സമാന നാലുചക്ര വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. ഇരു സംസ്ഥാനങ്ങളുടെയും ആർടിഒമാർ പരിശോധിച്ച് സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾക്ക് മാത്രമാണ് ക്ഷേത്ര പരിസരത്ത് പ്രവേശിക്കാൻ അനുവാദം. ഉത്സവദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിരുന്നു. മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലൻസുകളും മല മുകളിൽ ഏർപ്പെടുത്തിയിരുന്നു.















