പനാജി: വിമാനത്താവളം പ്രവർത്തന സജ്ജമായിട്ട് 116 ദിവസം, യാത്ര ചെയ്തത് ഒരു പത്ത് ലക്ഷം പേർ. ഗോവയിലെ മനോഹർ അന്തർദേശീയ വിമാനത്താവളമാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 2022 ഡിസംബർ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കഴിഞ്ഞ ജനുവരി 5-നാണ് വിമാനത്താവളം പൂർണ്ണരീതിയിൽ പ്രവർത്തന സജ്ജമായത്.
ഇന്ത്യയിലെ മികച്ച 20 വിമാനത്താവളങ്ങളിൽ മനോഹർ അന്തർദേശീയ വീമാനത്താവളം സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഇവിടെ നിന്ന് സർവീസ് നടത്തുന്നുണ്ട്. അമൃത്സർ, ഭുവനേശ്വർ, കോയമ്പത്തൂർ, ഗുവാഹത്തി, റാഞ്ചി, രാജ്കോട്ട്, വിശാഖപട്ടണം, ലഖ്നൗ, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂർ, മുംബൈ, കൊൽക്കത്ത, പൂനെ, നാസിക്, ജയ്പൂർ, ചെന്നൈ, നാഗ്പൂർ, വാരണാസി, ചണ്ഡീഗഡ്, പട്ന, ബറോഡ, ഡെറാഡൂൺ എന്നി നഗരങ്ങളിലാണ് പ്രധാനമായും സർവീസ് നടത്തുന്നത്.
116 ദിവസം കൊണ്ട് ദശലക്ഷം യാത്രക്കാർ എന്നത് വിമാനത്താവളത്തിനെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണെന്ന് ഗോവ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സിഇഒ ആർ വി ശേഷൻ പറഞ്ഞു. യാത്രക്കാർക്കും വിമാന കമ്പനികൾക്കും വേൾഡ് ക്ലാസ് എക്സ്പീരിയൻസ് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവയിലേക്കുള്ള പ്രവേശന കവാടമായാണ് മനോഹർ അന്തർദേശീയ വിമാനത്താവളം. നിലവിൽ ആഭ്യന്തര സർവീസുകൾക്ക് ഉപയോഗിക്കുന്ന കോഡ് സി വിഭാഗത്തിൽ ഉൾപ്പെടുന്ന എ320, ബി737 വിമാനങ്ങളാണ് ഇവിടെ നിന്ന് പറന്നുയരുന്നത്. എന്നാൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിമാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
Comments