ഹാലാസ്യനാഥന്‍ മൂലലിംഗത്തില്‍ നിന്ന് സുന്ദര രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് മലയദ്ധ്വജന്റെ പുത്രിയായ തടാതകയെ പരിണയിക്കുന്നതാണ് അഞ്ചാമത്തെ ലീല. പരിണയത്തിനു ശേഷം അനേകം കാലം മധുരയിലെ രാജാവായി രാജഭരണം നടത്തുകയും ചെയ്തു.
തടാതക ദേവി ശിരസ്സില്‍ രത്‌നാലംകൃതമായ കിരീടം ധരിച്ചും ഛത്രചാമരാദി രാജചിഹ്നങ്ങളാല്‍ അലങ്കരിക്കപ്പെട്ടും ഉത്തമസിംഹാസനത്തില്‍ ഇരുന്ന് മന്ത്രിമാരുടെ സഹായത്തോടുകൂടി രാജ്യം പരിപാലിച്ചു. ദുഷ്ട ശിക്ഷയും ശിഷ്ട രക്ഷയും ചെയ്തുകൊണ്ട് ജനങ്ങളെ സന്തുഷ്ടരാക്കിയ തടാതകയ്‌ക്കു യൗവ്വനം സംജാതമായി. മൂന്നാമത്തെ വികൃത സ്തനത്തെക്കുറിച്ച് ദേവി മാതാവിനോട് ചോദിച്ചു. പതിയെ കാണുമ്പോള്‍ അത് ഇല്ലാതെയാകുമെന്ന് മാതാവ് മറുപടിയും നല്‍കി. രാജ്യത്തില്‍ തന്നെ വസിച്ചാല്‍ അനുരൂപനായ പതിയെ ലഭിക്കുവാന്‍ പ്രയാസമാണെന്ന് തോന്നിയതുകൊണ്ട് ‘ ദ്വിഗ്വിജയം’ എന്ന പേരില്‍ ലോകം മുഴുവന്‍ സഞ്ചരിക്കുവാന്‍ തീരുമാനിച്ചു.
കാറ്റിന്റെ വേഗതയുള്ളതും വെണ്മയുള്ളതും ആയ കുതിരകളോടുകൂടിയ രഥത്തില്‍ ബാണചാപങ്ങളോടു കൂടി ‘മേരുവിനെ’ പ്രദക്ഷിണം ചെയ്തു . ആ പര്‍വ്വതത്തെ ആദ്യം പ്രദക്ഷിണം വെച്ചതിനു ശേഷം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയുള്ള രാജാക്കന്‍മാരെല്ലാം നവരത്‌നങ്ങളും കാഞ്ചനങ്ങളും കാഴ്ചയായി സമര്‍പ്പിച്ചു. കുതിര, ആന, ആഭരണം, വസ്ത്രങ്ങള്‍ തുടങ്ങിയ ഉപഹാരങ്ങളായി കിട്ടിയവയെല്ലാം സ്വീകരിച്ചു.
അഷ്ടദിക്ക് പാലകന്‍മാരെ ജയിക്കുവാന്‍ പഞ്ചാക്ഷരം സസന്തോഷം ജപിച്ചു. തല്‍ഫലമായി സ്വന്തം സൈന്യങ്ങള്‍ക്ക് ദിവ്യദൃഷ്ടിയും ബലവും ആകാശസഞ്ചാരവും നല്‍കാന്‍ സാധിച്ചു. സ്വര്‍ഗ്ഗത്തില്‍ചെന്ന് ഇന്ദ്രനെ ജയിച്ചു. ദേവരാജന്‍ കല്പവൃഷം, കാമധേനു, ദിവ്യമാലകള്‍ എന്നിവ നല്‍കി. അഗ്നിദേവന്‍, കാലദേവന്‍, വായുദേവന്‍, വരുണന്‍ എന്നിവരെല്ലാം ശ്രേഷ്ഠങ്ങളായ വസ്തുക്കള്‍ സമര്‍പ്പിക്കുകയും സംരക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അവര്‍ക്കെല്ലാം അനുഗ്രഹം നല്‍കിയതിനു ശേഷം തടാതകാദേവി അളകാപുരിയില്‍ എത്തി. അവിടെ കുബേരന്‍ അനേകം കോടി കാഞ്ചന പൂര്‍ണ്ണകുംഭങ്ങള്‍ സമര്‍പ്പിക്കുകയും സ്തുതിക്കുകയും ചെയ്യ്തു. അവയെ സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യ്തതിനുശേഷം ദേവി കൈലാസത്തിലെത്തി. അവിടെ എതിര്‍പ്പുകളുമായി വന്ന സൈന്യങ്ങളെ പരാജയപ്പെടുത്തി മുന്നോട്ട് പോയി. മഹാദേവന്റെ ദ്വാരപാലകരില്‍ പ്രമുഖനായ നന്ദീശ്വരന്‍ ഗദയുമെടുത്ത് യുദ്ധത്തിനായി എത്തി. ദേവിയും നന്ദീശ്വരനും തമ്മില്‍ ഘോരയുദ്ധം തന്നെ ഉണ്ടായി. ദേവിയുടെ ശരങ്ങളാല്‍ പീഡനങ്ങള്‍ അനുഭവിച്ചപ്പോള്‍ നന്ദീശ്വരന്‍ ശിവഭഗവാന്റെ സമീപം എത്തി കാര്യങ്ങള്‍ അറിയിച്ചു. അപ്പോള്‍ ഹാലാസ്യനാഥനായ സുന്ദരേശഭഗവാന്‍ മൂലലിംഗത്തില്‍ നിന്ന് മറഞ്ഞ് സുന്ദരരൂപത്തില്‍ നന്ദീകേശ്വരന്റെ മുന്നിലെത്തി. നന്ദി ഭഗവാന്റെ പാദങ്ങളില്‍ പ്രണമിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ഭൃത്യന്‍മാരെ ആശ്വസിപ്പിച്ചതിനുശേഷം തടാതകയുടെ സമീപം ചെന്ന് പാണീഗ്രഹത്തിനുള്ള ആഗ്രഹത്തോടുകൂടി ദേവിയെ നോക്കി. അപ്പോള്‍ തന്നെ തടാതകയുടെ മാറിലുണ്ടായിരുന്ന മൂന്നാമത്തെ സ്തനം അപ്രത്യക്ഷമായി. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. തടാതകയോടൊപ്പം ഉണ്ടായിരുന്ന മന്ത്രിശ്രേഷ്ഠന്‍ ‘ഇദ്ദേഹമാണ് ഭര്‍ത്താവ്’ എന്ന് രഹസ്യമായി പറഞ്ഞു. സ്തനം അപ്രത്യക്ഷമായപ്പോള്‍ പതിയെ കണ്ടുമുട്ടാന്‍ ഇടയായതില്‍ ദേവി സന്തോഷിച്ചു.
സുന്ദരേശ്വരഭഗവാന്‍ ദേവിയോട് വിവാഹക്കാര്യം പറഞ്ഞു. മാതാവിന്റെ അനുഗ്രഹത്തോടുകൂടി പരിണയിക്കണമെന്ന ആഗ്രഹം ദേവി അറിയിച്ചു. അന്നുമുതല്‍ എട്ടാം ദിവസം മധുരയില്‍ എത്തി മാതാവിന്റെ അനുഗ്രഹത്തോടു വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനുശേഷം സുന്ദരേശഭഗവാന്‍ മറഞ്ഞു.
തടാതകാദേവി മധുരയിലെത്തി മാതാവിനോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. മന്ത്രിമാര്‍ മുഖേന പരിണയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം മന്ത്രിമാരോട് വിശദമായി പറഞ്ഞു. സന്നാഹങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം പതിയുടെ ആഗമനവും പ്രതീക്ഷിച്ച് മാളികയില്‍ മാതാവിനോടൊപ്പം സമയം ചെലവഴിച്ചു.
വിവാഹമുഹൂര്‍ത്തമായപ്പോള്‍ സുന്ദരേശഭഗവാന്‍ മൂലലിംഗത്തില്‍ നിന്ന് വിവാഹോചിതമായ വേഷഭൂഷാദികളോടുകൂടി യാത്ര പുറപ്പെട്ടു. ആഘോഷസഹിതം ഭൂതഗണങ്ങളോടൊപ്പം ആയിരുന്നു യാത്ര.ലക്ഷ്മീസമേതനായ വിഷ്ണു ദേവനും വാണീസമേതനായ ബ്രഹ്‌മദേവനും, ഇന്ദ്രാണീ സമേതനായ ദേവേന്ദ്രനും മറ്റ് ദേവന്‍മാരും ദേവതമാരും വിവാഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തി. പര്‍വ്വതങ്ങള്‍, സപ്തദ്വീപുകള്‍, നദികള്‍, തുടങ്ങിയവയും ശിവാജ്ഞയാല്‍ രൂപം ധരിച്ച് ആഗതരായി. അങ്ങനെ മധുരാപുരിയില്‍ ഒരു വലിയ ആഘോഷം തന്നെ അരങ്ങേറി.
തടാതക പറഞ്ഞതനുസരിച്ച് രാജാക്കന്‍മാരും മന്ത്രിമാരും സര്‍വ്വേശ്വരന്റെ പാദം വണങ്ങി. വിവാഹ കര്‍മ്മങ്ങള്‍ തുടങ്ങി. മാതാവായ കാഞ്ചനമാല കുങ്കുമം കലര്‍ത്തിയ അനവധി മുത്തുകള്‍ കൈയ്യിലെടുത്ത് ശിവപാദങ്ങളില്‍ സമര്‍പ്പിച്ച് കൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ‘എന്റെ പുത്രിയായ തടാതകയെ പരിണയം ചെയ്യതു അങ്ങ് പാണ്ഡ്യ രാജാവായി ഭവിക്കണം. ഈ ഭൂമണ്ഡലത്തെ പരിപാലിച്ച് സസന്തോഷം വസിക്കണം.’ പുഞ്ചിരിയോടു കൂടി ഭഗവാന്‍ ആ പ്രാര്‍ത്ഥന സ്വീകരിച്ചു. വിവാഹകര്‍മ്മങ്ങള്‍ക്ക് ബ്രഹ്‌മദേവന്‍ പൗരോഹിത്യം നിര്‍വ്വഹിച്ചു. പിതാവ് ഇല്ലാത്തതുകൊണ്ട് മാതാവായ കാഞ്ചനമാലതന്നെയാണ് കന്യാദാനം നടത്തിയത്. വിവാഹത്തോടനുബന്ധിച്ച് സകലകര്‍മ്മങ്ങളും ആഘോഷിക്കുകയും ദാനകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യ്തു.
വിവാഹനന്തരം സുന്ദരേശ്വരന്‍ പാണ്ഡ്യരാജാവിന്റെ ചുമതല ഏറ്റെടുത്തു. രാജാവിന്റെ വേഷഭൂഷാദികള്‍ ധരിച്ച് പ്രതാപൈശ്വര്യങ്ങളോടു കൂടി രാജ്യ പരിപാലനം നടത്തി. മധുരാപുരിയുടെ മദ്ധ്യഭാഗത്ത് ‘അഭീഷ്ടപ്രദം’ എന്ന നാമധേയത്തോടുകൂടിയ ലിംഗം പ്രതിഷ്ഠിച്ചു. മൂലലിംഗമായ ഹാലാസ്യത്തിലുള്ളതുപോലെ ഉത്സവവാദികളും പൂജാദികളും നടപ്പിലാക്കി. ഭഗവാന്‍ തടാതകായെ പരിണയിച്ചതും ‘അഭീഷ്ടപ്രദ’മെന്ന ലിംഗം പ്രതിഷ്ഠിച്ചതും ഒരേ ദിവസമായിരുന്നു. സുന്ദരേശ – തടാതകാ പരിണയം എന്ന ഈ ലീല എല്ലാ പാപങ്ങളേയും നശിപ്പിച്ച് സര്‍വ്വാദീഷ്ടങ്ങളും നല്‍കുന്നു.
ശരീരത്തിനുണ്ടാകാനിടയുള്ള വൈകല്യങ്ങള്‍ മാറ്റിയെടുക്കുവാന്‍ ഈശ്വരാനുസരണയും ശ്രമവും സഹായിക്കും. വൈകല്യത്തെക്കുറിച്ച് അസ്വസ്ഥമാകാതെ അത് മാറ്റുവാനുള്ള മാര്‍ഗ്ഗം സ്വീകരിക്കണം. തടാതകാദേവി അതിനുവേണ്ടിയാണല്ലൊ ലോകസഞ്ചാരത്തിന് തയ്യാറായത്. ദൃഢമായ ആത്മവിശ്വാസവും ഉത്സാഹവും ലക്ഷ്യത്തില്‍ എത്തുവാന്‍ സഹായിക്കുമെന്ന് തടാതകാദേവിയുടെ കര്‍മ്മങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
അടുത്ത ഹാലാസ്യ ലീല -5 ശങ്കരതാണ്ഡവം
അവലംബം- ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















