താനൂർ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഞെട്ടിപ്പിക്കുന്ന ദുരന്തമാണ് താനൂരിലുണ്ടായതെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. 16ൽ അധികം മരണങ്ങൾ ഇതിനോടകം റിപ്പോർട്ടു ചെയ്യപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഗാധമായ ദു:ഖത്തിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തഭൂമിയിലെ മറ്റാവശ്യങ്ങൾക്കും മുഴുവൻ പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അപകടത്തിൽ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവരെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തി.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെക്കാൻ തീരുമാനിച്ചു.
നിലവിൽ ബോട്ടപകടത്തെ തുടർന്ന് 22 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിൽ നാല് പേരും കുട്ടികളാണ്.
Comments