മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂരിലെ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തിരച്ചിൽ തുടരും. നടപടി ക്രമം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മാത്രം ആണ് തിരച്ചിൽ തുടരാൻ തീരുമാനിച്ചത്. അപകട സ്ഥലത്ത് എൻഡിആർഎഫ് വീണ്ടും ഇറങ്ങും. ബോട്ട് അപകടം നടന്നതിന് പിന്നാലെ ദുരന്തമുഖത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ നാവികസേനയും രംഗത്തെത്തിയിരുന്നു.
തിരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ താനൂരിലെത്തിയിരുന്നു. മുങ്ങൽ വിദഗ്ധരായ മൂന്നംഗ സംഘമാണ് സ്ഥലത്തെത്തിയത്. എൻഡിആർഎഫുമായി ചർച്ച നടത്തിയതിന് ശേഷം നാവികസേനയുടെ വിദഗ്ധ സംഘം തിരച്ചിൽ ആരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സുമാണ് തിരച്ചിൽ നടത്തിയത്.
താനൂരിൽ അറ്റ്‌ലാൻറിക് എന്ന വിനോദ സഞ്ചാര ബോട്ടാണ് മുങ്ങിയത്. ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് മരിച്ചത്. നിലവിൽ ആരെയും കാണാതായതായി അറിവില്ല. അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















