കൊച്ചി: താനൂരിൽ ബോട്ട് മറിഞ്ഞ സംഭവത്തിൽ പ്രതിയായ ബോട്ടുടമ നാസർ അറസ്റ്റിൽ. പ്രതി പിടിയിലായത് കോഴിക്കോട് നിന്നാണ്. താനൂരിൽ ബോട്ടപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്‌ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തെ നാസറിന്റെ കാർ പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനപരിശോധനയ്‌ക്കിടെയാണ് കാർ പിടിച്ചെടുത്തത്. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പോലീസ് പിടിച്ചെടുത്തു.കാറിൽ സഹോദരനും അയൽക്കാരനും കൂടാതെ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഇവരും പോലീസ് കസ്റ്റഡിയിലായി.
അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ട് മാന്വൽ അനുസരിച്ച് നിർമ്മിച്ചതല്ല. മറിച്ച് മത്സ്യബന്ധന ബോട്ട് രൂപാന്തരപ്പെടുത്തിയെടുത്തതാണ്. കൂടാതെ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപാണ് ബോട്ട് സർവീസിനിറക്കിയത്. അപകടം നടന്ന സമയം ഇരട്ടിയോളം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.















