മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂരിലെ ബോട്ട് അപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കേരളാ പോലീസ്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്.എസ് ആണ് അന്വേഷണസംഘത്തിന്റെ തലവൻ.താനൂർ ഡിവൈ.എസ്.പി വി.വി.ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
കോണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡി, താനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജീവൻ ജോർജ് എന്നിവർ അംഗങ്ങളാണ്. ഉത്തരമേഖലാ ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
മെയ് ഏഴിന് രാത്രിയിൽ താനൂരിൽ അറ്റ്ലാൻറിക് എന്ന വിനോദ സഞ്ചാര ബോട്ടാണ് മുങ്ങിയത്. ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏറെയും കുട്ടികളായിരുന്നു. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് മരിച്ചത്. അതേസമയം അറസ്റ്റിലായ ബോട്ടുടമ നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം ബോട്ട് വിശദമായി പരിശോധിക്കുന്നുണ്ട്. ബോട്ട് ഡ്രൈവർക്കും സഹായിക്കുമായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദുരന്തമുണ്ടായ പൂരപ്പുഴ അഴിമുഖത്ത് ഇന്നും തിരച്ചിൽ തുടരുകയാണ്. ബോട്ടിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ തുടരുന്നത്.















