കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ എഫ്‌ഐആറിൽ അടിമുടി പിഴവെന്ന് കണ്ടെത്തൽ. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിൽ വിവരമറിഞ്ഞത് 8.15-ന് എന്നാണ് എഫ്‌ഐആറിലുള്ളത്. 8.30-ന് ഡോ. വന്ദന ദാസിന്റെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം എന്നാണ്.
പോലീസിന്റെ സാന്നിധ്യത്തിലാണ് പുലർച്ചെ 4.30-ന് ആക്രമണം നടന്നത്. എന്നാൽ സുരക്ഷാ വീഴ്ചയില്ലെന്ന നിലപാടിലാണ് കേരള പോലീസ്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയെത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പോലീസിന്റെ എഫ്‌ഐആറിൽ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതി സന്ദീപ് ബന്ധുവിനെയും പോലീസുകാരെയുമാണ് ആദ്യം കുത്തിയതെന്നായിരുന്നു തുടക്കത്തിൽ പോലീസ് പറഞ്ഞത്.
ഡോ. മുഹമ്മദ് ഷിബിന്റെ മൊഴി പ്രകാരം സന്ദീപ് ആദ്യം കുത്തിയത് ഡോ. വന്ദനയെ ആണ്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസുകാർക്ക് പരിക്കേറ്റതെന്നും എഫ്‌ഐആറിൽ പറയുന്നു. ഡ്രസിംഗ് റൂമിൽ ഉപയോഗിക്കുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കിയ സന്ദീപ് വന്ദനയുടെ തലയിൽ ആദ്യം കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ് പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സനദീപ് ‘ നിന്നെയൊക്കെ കുത്തി കൊല്ലുമടീ’ എന്ന് ആക്രോശിച്ച് വീണ്ടും വന്ദനയ്‌ക്കെതിരെ തിരിയുകയായിരുന്നു.
തുടർന്ന് നിരീക്ഷണ മുറിയിൽ ഓടിക്കയറിയ സന്ദീപ് ഡോക്ടറെ കഴുത്തിലും തലയിലും കുത്തുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പോലീസുകാരേയും ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെ കസേരകളും ഉപകരങ്ങളും അടിച്ച് തകർത്തുവെന്നും എഫ്‌ഐആറിൽ പറയുന്നു.
ദൃക്‌സാക്ഷിയും എഡിജിപി എംആർ അജിത്കുമാറും പറഞ്ഞതിന് വിരുദ്ധനമായാണ് പോലീസിന്റെ എഫ്‌ഐആർ. ആദ്യം പോലീസിനാണ് കുത്തേറ്റതെന്നാണ് എഡിജിപി പറഞ്ഞത്. എന്നാൽ വന്ദനയ്‌ക്കാണ് ആദ്യം കുത്തേറ്റതെന്നാണ് എഫ്‌ഐആർ പറയുന്നത്.
Comments