കണ്ണൂർ: യുവ ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ വിവാദ പ്രസ്താവന ഏറെ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. മന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി കമ്യൂണിസ്റ്റ് പാർട്ടിയും രംഗത്തു വന്നു. ആരോഗ്യ മന്ത്രിക്കെതിരെയും പിണറായി സർക്കാരിനെതിരെയും പറയുന്നത് മനുഷ്യത്വ രഹിതമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദം. മുഖ്യമന്ത്രി നെറ്റിയിൽ കൈ വെച്ച് ദുഃഖം പങ്കിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘വീണാ ജോർജ്ജ് എന്തോ പറഞ്ഞു എന്നു പറഞ്ഞിട്ട് മാദ്ധ്യമങ്ങൾ എല്ലാം ചേർന്ന് കേരളത്തിലെ സർക്കാരിന് എതിരായും മന്ത്രിക്കെതിരായും ക്യാമ്പെയൻ തുടങ്ങി. എന്തൊരു മനുഷ്യത്വ രഹിതമായ പണിയാണ്. ഒന്ന് ആലോചിച്ചു നോക്കൂ. മാദ്ധ്യമങ്ങൾ ചെയ്യേണ്ട പണി ഇതാണോ. ഒരു നാട് മുഴുവൻ വിറങ്ങലിച്ച് നിൽക്കുകയാണ്. ഇരുപത്തിമൂന്ന് വയസ്സു മാത്രം പ്രായമുള്ള, ഓമനിച്ച് വളർത്തിയ യുവതിയെ മൃഗീയമായാണ് കുത്തി കൊന്നത്’.
‘മുഖ്യമന്ത്രി നേരിട്ടെത്തി നെറ്റിയിൽ കൈ വച്ച് ലാളനപൂർവ്വം ദുഃഖം പങ്കിട്ട ഫോട്ടോ വന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു സംഭവത്തെ ഗവൺമന്റിനെതിരായിട്ട്, മന്ത്രിക്കെതിരായിട്ട് എങ്ങനെ ഉപയോഗിക്കാം എന്നാണ് മാദ്ധ്യമങ്ങൾ നോക്കുന്നത്. എന്നോട് ഇതിനെപ്പറ്റി ചോദിച്ച പത്രക്കാരോട്, നിങ്ങളോട് എനിക്കൊന്നും പറയാനില്ല എന്നാണ് ഞാൻ മറുപടി നൽകിയത്. മനുഷ്യത്വമുള്ള ആർക്കെങ്കിലും സർക്കാരിനെതിരെ നിലപാട് സ്വീകരിക്കാൻ കഴിയുമോ’ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
Comments