കണ്ണൂർ: വന്ദേമാതരത്തിന്റെ ഹിറ്റ് വേർഷൻ പുറത്തിറക്കാനൊരുങ്ങി കണ്ണൂരിലെ ഒരു ഡോക്ടർ. താവക്കര സ്വദേശിയായ ഡോ.സി.വി.രഞ്ജിത്താണ് അപൂർവ്വമായ നേട്ടത്തിനുടമ. എല്ലാവരും കേട്ട് ശീലിച്ച ഈണത്തിൽ നിന്നും വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു ഈണം സൃഷ്ടിക്കുക എന്ന ദൗത്യമാണ് ഡോക്ടർ വിജയകരമായി പൂർത്തീകരിച്ചത്. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്താണ് ഗാനം രചിച്ചത്. ഡോ. രഞ്ജിത്ത് ഈണം നൽകി. ഗാനം ആലപിക്കുന്നത് മുംബെയിലെ ഗായകനായ അസ്ലമാണ്. ഗാന ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.
ഗാനത്തിന്റെ റെക്കോർഡിംഗ് മുംബൈയിലാണ് നടക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ നിർവഹിക്കുന്നത് അശ്വിൻ ശിവദാസ് ആണ്. പാട്ടിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിക്കുന്നതും ഡോ. രഞ്ജിത്ത് തന്നെയാണ്. ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളുടെയും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ കോർത്തിണക്കിയായിരിക്കും ഗാനരംഗങ്ങൾ. ന്യൂഡൽഹി മുതൽ കേരളം വരെയുള്ള പ്രമുഖ കേന്ദ്രങ്ങളിലാണ് ചിത്രീകരിക്കുന്നത്. ഡൽഹി ,മുംബൈ, മണാലി, ബാംഗ്ലൂർ, ചെന്നൈ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്മാരെയും ജനങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ദേശഭക്തിഗാനത്തിന്റെ ചിത്രീകരണം.
സംഗീത സംവിധായകൻ എ.ആർ.റഹ്മാനു ശേഷം വന്ദേമാതരത്തിന്റെ പുതിയ വേർഷൻ പുറത്തിറക്കുന്നയാളാണ് ഡോ.സി.വി.രഞ്ജിത്ത്. 1997ൽ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികവേളയിലാണ് എ .ആർ റഹ്മാൻ വന്ദേമാതരം എന്ന് തുടങ്ങുന്ന ഒരു ദേശഭക്തിഗാനം ആലപിച്ചത്. ഇന്ത്യയിലുടനീളം ഗാനം തരംഗമായിരുന്നു.















