ന്യൂഡൽഹി: ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് ഇന്ത്യയിൽ 2.5 ബില്യൺ ഡോളർ (20,000 കോടി രൂപ) നിക്ഷേപിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായ ഇക്കോസിസ്റ്റം വികസിപ്പിക്കുക, ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക, ഇവി ബാറ്ററി അസംബ്ലി യൂണിറ്റ് തുടങ്ങിയവയിലാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത്. പത്ത് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക.
നിലവിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളുടെ വികാസമാണ് ഹ്യൂണ്ടായ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രതിവർഷം 1,78,000 യൂണിറ്റുകൾക്കായുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റ് ഇവിടെ സ്ഥാപിക്കും. ഇതിനുപുറമെ, ദേശീയപാതകളിലെ പ്രധാന ഇടങ്ങളിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപനം സ്ഥാപിക്കുകയും ചെയ്യും.
രാജ്യത്ത് ഹ്യൂണ്ടായ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് നിർമ്മാണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. രണ്ടും തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കൊറിയയ്‌ക്ക് പുറത്ത്, ഹ്യുണ്ടായിയുടെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രമാണ് ഇന്ത്യ, പ്രതിവർഷം 7.75 ലക്ഷം കാറുകളാണ് നിലവിൽ രാജ്യത്ത് ഉത്പാദിക്കുന്നത്. വരുന്ന വർഷങ്ങളിൽ ഇത് 8.5 ലക്ഷം വരെയായി നിർമ്മാണ ശേഷി വർദ്ധിപ്പിക്കും. ഇന്ത്യയിൽ നിന്ന് 88 രാജ്യങ്ങളിലേക്ക് ഹ്യൂണ്ടായ് കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
Comments