ധാക്ക: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. 55-കാരനായ ജില്ലൂർ റഹ്മാനാണ് അറസ്റ്റിലായത്. പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തുവന്നതോടെയാണ് ബലാത്സംഗ വിവരം വീട്ടുകാർ അറിഞ്ഞത്. ഇതിന് പിന്നാലെ ഒളിവിൽ പോയ പിതാവിനെ പോലീസ് പിടികൂടുകയായിരുന്നു. ബംഗ്ലാദേശിലാണ് സംഭവം നടന്നത്.
റാപിഡ് ആക്ഷൻ ബറ്റാലിയനാണ് ജില്ലൂർ റഹ്മാനെ തന്ത്രപരമായി പിടികൂടിയത്. 2022 നവംബറിലായിരുന്നു ഇയാൾ ആദ്യമായി ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി അറിയിച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് 14-കാരിയായ മകളെ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പലതവണ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി.
ഒടുവിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് കുടുംബാംഗങ്ങൾ വിവരം അറിയാനിടയായത്. ഇതോടെ കുട്ടിയുടെ സഹോദരൻ കിഷോർഗഞ്ച് മോഡൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് എത്തി പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോൾ 27 ആഴ്ച ഗർഭിണിയാണെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് പ്രതിയായ പിതാവിനായി അന്വേഷണം ഊർജ്ജിതമാക്കുകയും ഒടുവിൽ പിടികൂടുകയുമായിരുന്നു. ബംഗ്ലാദേശിലെ കിഷോർഗഞ്ച് സദർ മേഖലയിലുള്ള മധൂർദിയ ഗ്രാമത്തിൽ നിന്നാണ് റാപിഡ് ആക്ഷൻ ബറ്റാലിയൻ പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ പോലീസിന് കൈമാറി.
Comments