കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മലയോര മേഖലകളിൽ ശിലായുഗ സംസ്കാരം നിലനിന്നതായി തെളിയിക്കുന്ന തെളിവുകൾ വീണ്ടും കണ്ടെത്തി. കുന്നോന്നി തലപ്ര ഭാഗത്ത് കുന്നിക്കൽ പുരയിടത്തിൽ നിന്നും ലഭിച്ച അയൺ സ്ലാഗ് അഥവാ ഇരുമ്പുകട്ടയാണ് ഏറ്റവും ഒടുവിലത്തെ തെളിവ്. അയിര് ഉരുക്കുമ്പോൾ ഉണ്ടാകുന്ന ഉപോയഗ ശൂന്യമായ വസ്തുവാമ് സ്ലാഗ്.
8,000 വർഷം പഴക്കമുള്ള കല്ല് കൊണ്ടുള്ള കോടാലി, മുഴു എന്നിവയും മുൻപ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. തകിടി ഭാഗത്ത് രണ്ട് കല്ലറകളും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. ഏഴ് സെന്റീമീറ്റർ നീളവും രണ്ട് സെന്റീമീറ്റർ വീതിയുമുള്ള കോടാലിയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് 450 കൊല്ലം പഴക്കമുള്ളതായി ശാസ്ത്രഞ്ജനായ ഡോ.രാജേന്ദ്രൻ പറഞ്ഞു.
പുതുതായി കണ്ടെത്തിയിരിക്കുന്ന സ്ലാഗിനും ഇത്ര തന്നെ പഴക്കമുണ്ടെന്നാണ് അനുമാനം. പാലാ സെന്റ് തോമസ് കോളേജ് ഹിസ്റ്ററി വിഭാഗം തലവനായ ഡോക്ടർ സിറിയക്കുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് നിഗമനത്തിലെത്തിയത്. തലപ്രയിൽ മുത്തള്ള് ഗുഹയിൽ 5,000 വർഷം മുൻപ് ജനവാസം ഉണ്ടായിരുന്നുവെന്ന് ചരിത്രകാരനും അദ്ധ്യാപകനുമായ തോമസ് കുന്നിക്കൽ പറഞ്ഞിരുന്നു.
ഇന്ത്യയിൽ ഇരുമ്പ് യുഗത്തിന്റെ തെളിവ് ആദ്യം കണ്ടെത്തിയത് ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ്. എന്നാൽ കേരളത്തിലും ഇരുമ്പുയുഗ സംസ്കാരം മഹാശിലായുഗത്തിൽ തന്നെ നിലനിന്നതിന്റെ തെളിവാണ് കണ്ടെത്തിയിരിക്കുന്ന ഈ സ്ലാഗ്.
Comments