സംസ്ഥാനത്തെ സ്കൂളുകളിലെ ലഹരി തടയാൻ എക്സൈസ് വകുപ്പിന്റെ നടപടികൾ വേഗത്തിലാക്കുന്നു. സ്കൂൾ പരിസരത്ത് സ്ഥിരമായി കറങ്ങുന്നവരുടെ വിവരം ശേഖരിക്കും. എക്സൈസ്, പോലീസ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ സ്കൂൾതല ജാഗ്രതാ സമിതികളും ഉടൻ നിലവിൽ വരും. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്ക് കടക്കുന്നത്.
സ്കൂൾ പരിസരത്ത് സ്ഥിരമായി കറങ്ങുന്ന യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും വേണമെന്നാണ് എക്സൈസ് കമ്മീഷണറുടെ നിർദേശം. ഏതൊക്കെ വിദ്യാർത്ഥികളുമായി ഇവർ ആശയവിനിമയം നടത്തുന്നുവെന്ന് അന്വേഷിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ സ്കൂളിലെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സ്കൂൾ പരിസരത്തെ കച്ചവടക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരും കൂടി ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ് രൂപീകരിക്കണമെന്നും എക്സൈസ് നിർദ്ദേശം നൽകും.
സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യും. ഈ മാസം 30-നകം എല്ലാ സ്കൂളുകളിലും എക്സൈസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. ജൂൺ ഒന്നുമുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച് മഫ്തി പെട്രോളിംഗ് ഉണ്ടാകും. ജൂണിൽ കർശന പരിശോധന ആയിരിക്കും ഉണ്ടാവുക. പ്രത്യേക ശ്രദ്ധ നൽകേണ്ട സ്കൂളുകളുടെ പരിസരത്ത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും നിരീക്ഷണം നടത്തും. ഉദ്യോഗസ്ഥർ യൂണിഫോമിൽ തന്നെ പോകണം എന്നാണ് എക്സൈസ് വകുപ്പ് തീരുമാനം. സ്കൂൾ സമയം കുട്ടികൾ പുറത്തിറങ്ങാൻ ഉണ്ടെങ്കിൽ രക്ഷിതാക്കളെ അറിയിക്കാനുള്ള നടപടികളും ആരംഭിക്കുകയാണ്.
Comments