ചെന്നൈ: ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലേക്ക് ആരാധകരുടെ ആകാംക്ഷ പിരിമുറുകുകയാണ്. നിലവിൽ ഒരു ടീം മാത്രമാണ് പ്ലേ ഓപിൽ എത്തിയത്. ഇപ്പോഴിതാ ക്വാളിഫയർ മത്സരങ്ങൾക്കും തുടക്കമാവുകയാണ്. ഐപിഎല്ലിന്റെ ഈ സീസണിൽ ആരാധകർ തുടക്കം മുതൽ നേരിട്ട ഒരു പ്രശ്നം മത്സരങ്ങൾക്ക് ടിക്കറ്റ് കിട്ടുന്നില്ലെന്നതാണ്. കൂടാതെ കരിഞ്ചന്തയിൽ ടിക്കറ്റുകളുടെ ഇരട്ടിവിലയും. ഇപ്പോഴിതാ ഈ പ്രശ്ങ്ങൾക്കെല്ലാം പരിഹരിച്ചുകൊണ്ട് ക്വാളിഫയർ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുകയാണ്.
ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്ന ക്വാളിഫയർ- 1 മത്സരത്തിന്റെയും എലിമിനേറ്റർ മത്സരങ്ങളുടെയും ടിക്കറ്റ് വിൽപ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഐപിഎൽ വെബ്‌സൈറ്റിലൂടെയും പേടിഎം ഇൻസൈഡിലുടെയും ടിക്കെറ്റ് എടുക്കാവുന്നതാണ്. 2000, 2500, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ ചെപ്പോക്കാണ് ഇരു മത്സരങ്ങളുടെയും വേദി. ചെപ്പോക്കിലെ നീണ്ട ക്യൂവും കരിഞ്ചന്തയും ഒഴിവാക്കാൻ ഓൺലൈനായി മാത്രമാണ് ടിക്കറ്റ് വിൽപന നടക്കുന്നത്.
മെയ് 23ന് ക്വാളിഫയർ 1 ഉം 24ന് എലിമിറേറ്റർ മത്സരവും നടക്കും. നിലവിൽ പ്ലേ ഓഫ് സാധ്യതയിൽ ഒന്നാമതുള്ളത് ചെന്നൈ സൂപ്പർ കിംഗ്സാണ്. ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് പ്ലേ ഓഫിൽ എത്താൻ സാധിക്കും. സിഎസ്‌കെ പ്ലേ ഓഫിൽ എത്തിയാൽ ചോപ്പോക് തന്നെ ആയിരിക്കും വേദിയാവുക. അങ്ങനെ ആണെങ്കിൽ ടിക്കറ്റ് വിൽപന വീണ്ടും പൊടിപൊടിക്കും. ക്വാളിഫയർ-1ലെ ഒരു ടീം ഗുജറാത്ത് ടൈറ്റൻസാണ്.















