തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിന് പിന്നാലെ സിപിഎമ്മിലെ ആഭ്യന്തര യുദ്ധം മറനീക്കി പുറത്തുവരുന്നു. ജില്ലയിലെ രണ്ട് എംഎൽഎമാർ വിഷയത്തിൽ പരസ്യപ്രതികരണം നടത്തുന്നത് സിപിഎം വിലക്കി. കാട്ടാക്കട എംഎൽഎ – ഐബി സതീഷ്, അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ എന്നിവർക്കാണ് സിപിഎം ജില്ലാ നേതൃത്വം താക്കീത് നൽകിയിരിക്കുന്ന്. ആൾമാറാട്ടത്തിൽ പങ്കില്ലെന്ന് അറിയിച്ച് ഇരുവരും കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിവാദം പുറംലോകം അറിഞ്ഞത് മുതൽ ജി. സ്റ്റീഫനും ഐ.ബി സതീഷിനും എതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും വിഷയം പാർട്ടി പ്രത്യേകം അന്വേഷിക്കണമെന്ന് പരസ്യമായി കത്ത് നൽകിയത്. ആരോപണ വിധേരായിരുന്ന നേതാക്കൾ പരസ്യമായി പ്രതികരണങ്ങൾ നടത്തിയത് തലവേദനയായതോടെയാണ് സിപിഎം പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തിയത്.
വിവാദത്തിൽ നിന്നും മുഖം രക്ഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ് സിപിഎം. വാമനപുരം എംഎൽഎ ഡി.കെ മുരളി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുഷ്പലത എന്നിവർ അടങ്ങിയ രണ്ടംഗ സംഘമാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ എംഎൽഎമാർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുക.
മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ ചേരിപ്പോര് ഒരു ഇടവേളയ്ക്ക് ശേഷം ആൾമാറാട്ട വിവാദത്തെ തുടർന്നാണ് വീണ്ടും സജീവമായത്. എ. വിശാഖിനെ യൂണിവേഴ്സിറ്റി യൂണിയനിലേയ്ക്ക് തിരുകി കയറ്റാനുള്ള ആനാവൂർ നാഗപ്പന്റെ താത്പര്യമാണ് ആൾമാറാട്ടത്തിലേക്ക് നയിച്ചതെന്നാണ് കടകംപള്ളി വിഭാഗം ആരോപിക്കുന്നത്.
Comments