ശ്രീനഗർ: ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ എട്ടിന് ഭക്തർക്കായി തുറന്ന് കൊടുക്കും. ജമ്മു നഗരത്തിലെ മജീൻ പ്രദേശത്തെ മനോഹരമായ ശിവാലിക് വനങ്ങളിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നത്. അവസാനവട്ട മിനുക്കുപണികൾ അതിവേഗം പുരോഗമിക്കുകയാണ്.
62 ഏക്കർ സ്ഥലത്ത് 30 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലുകൾ കൊണ്ടാണ് ക്ഷേത്രം പൂർണ്ണമായും ഒരുക്കിയിരിക്കുന്നത്. പ്രതിഷ്ഠ പൂജകൾ പൂർത്തിയാകുന്നതൊടെ തിരുപ്പതി ബാലാജി ക്ഷേത്രം ജമ്മുവിലെ എറ്റവും വലിയ ക്ഷേത്രമായി മാറും. തിരുപ്പതി ബാലാജി ക്ഷേത്രം ജമ്മു മേഖലയിലെ വിനോദ സഞ്ചാരമേഖലയിൽ പുത്തൻ ഊർജ്ജം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജമ്മുവിനും കത്രയ്ക്കും ഇടയിലുള്ള പാതയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ആന്ധ്രാപ്രദേശിന് പുറത്ത് നിർമ്മിച്ച ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മു ക്ഷേത്രം. ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ഡൽഹി, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് മറ്റ് ക്ഷേത്രങ്ങൾ നിർമ്മിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളാണ് ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തുടനീളം ഒന്നിലധികം ബാലാജി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടിടിഡിയുടെ പദ്ധതിയുടെ ഭാഗമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം.
ക്ഷേത്ര സമുച്ചയത്തിൽ വേദപാഠശാലയും ആരംഭിക്കാനും പദ്ധതിയുണ്ട്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമർനാഥ് യാത്രയ്ക്ക് മുമ്പ് ക്ഷേത്രം പൂർണ്ണമായും ഭക്തർക്കായി സമർപ്പിക്കും.
Comments