കൽപ്പറ്റ: വീൽ ചെയറിലിരുന്നുകൊണ്ട് വിധിയെ തോൽപ്പിച്ച് സിവിൽ സർവീസ് മോഹം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന. ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 913-ാം റാങ്കിന്റെ തിളക്കത്തിലാണ് ഈ 28 കാരി. 6 വർഷം മുമ്പ് വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതിയാണ് ഈ ഉന്നതവിജയം കരസ്ഥമാക്കിയത്.
വയനാട് കമ്പളക്കാട് കെൽട്രോൺ വളവിലെ തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ടി.കെ. ഉസ്മാന്റെയും ആമിനയുടെയും ഇളയ മകളാണ് ഷെറിൻ ഷഹാന. 22-ാം വയസ്സിൽ വീടിന്റെ ടെറസിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതിവീണാണ് ഷെറിൻ ഷഹാനയ്‌ക്ക് പരിക്ക് പറ്റിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിൻ 2 വർഷത്തോളം കിടപ്പിലായിരുന്നു. പിന്നീട് വീൽ ചെയറിലായി ജീവിതം.
വിധിയോട് വളരെ കഷ്ടപ്പെട്ട് പടപൊരുതിയ ഷെറിൻ നെറ്റും, ജെ.ആർ.എഫും നേടി. അതിന് ശേഷം സിവിൽ സർവീസ് നേടണം എന്നായി ഷെറിന്റെ ആഗ്രഹം. എട്ട് വർഷം മുമ്പുണ്ടായ ഉപ്പയുടെ മരണവും കുടുംബത്തിലെ ദാരിദ്ര്യവും ശാരീരിക ബുദ്ധിമുട്ടുകളും ഷെറിന്റെ മനോവീര്യം തളർത്തിയില്ല. ഷെറിന്റെ ഉമ്മയും കൂടപ്പിറപ്പുകളുമാണ് എല്ലാവിധ പിന്തുണയും നൽകുന്നത്. മലയാളത്തിലാണ് ഷഹാന പ്രിലിമിനറി പരീക്ഷ എഴുതിയത്.
അതേസമയം സിവിൽ സർവീസ് സ്വപ്‌നം പൂവണിയുമ്പോഴും വിധി വീണ്ടും ഷെറിനെ തകർക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഷെറിൻ സഞ്ചരിച്ച കാർ കോഴിക്കോട് നിന്നുളള യാത്രക്കിടെ താമരശ്ശേരിയിൽ വച്ച് അപകടത്തിൽപ്പെട്ടു. ഉമ്മക്കും ഷെറിനും അപകടത്തിൽ പരിക്ക് പറ്റി. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് വിവരം ഷെറിനെ തേടിയെത്തിയത്.
Comments