ലക്‌നൗ: അനധികൃത മദ്യ നിർമ്മാണത്തിന്റെ ഒരു കേസ് പോലും ഉത്തർപ്രദേശിൽ ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട കൊടുക്കൽ, വാങ്ങൽ തുടങ്ങിയ സംഭവങ്ങൾ നടക്കാതിരിക്കാൻ കർശനമായ നടപടി സ്വീകരിക്കണമെന്നും സ്ഥലങ്ങളിൽ റെയ്ഡ് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘അനധികൃതമായി മദ്യം നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ലഹരി ഉപയോഗിക്കുന്ന പോലീസുകാർക്ക് കേസിന്റെ ഉത്തരവാദിത്തം നൽകരുത്. അത്തരം വ്യക്തികളെ കണ്ടെത്തി അവരുടെ സേവനം അവസാനിപ്പിക്കണം. പോലീസ് ഉദ്യോഗസ്ഥർ കൂടുതലായും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻതൂക്കം നൽകണം. പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ നന്നായി പെരുമാറാൻ ശ്രദ്ധിക്കുക. പൊതുജനങ്ങളുടെ സംതൃപ്തി ആയിരിക്കും നിങ്ങളുടെ പ്രകടനത്തിന്റെ മാനദണ്ഡം’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘സംസ്ഥാനത്തെ ഒരു ജില്ലയിലും അനധികൃത ടാക്‌സി സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡ്, റിക്ഷാ സ്റ്റാൻഡ് എന്നിവ പ്രവർത്തിക്കരുത്. ഇത്തരം സ്റ്റാൻഡുകൾ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കാരണമാകും. ഇത്തരം പ്രവർത്തനങ്ങൾ എവിടെ നടന്നാലും അവ ഉടൻ അവസാനിപ്പിക്കണം. കരാറുകാർ ടാക്‌സി സ്റ്റാൻഡിനായി സ്ഥലം കണ്ടെത്തണം. പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പോലീസ് ഉദ്യോഗസ്ഥർ എല്ലാ ദിവസവും കാൽനട പട്രോളിംഗ് നടത്തണം’ അദ്ദേഹം പറഞ്ഞു.
Comments