തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. കേരളത്തിലെത്തി വന്ദനയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ ഇക്കാര്യം അറിയിച്ചത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും വിഷയത്തിൽ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖാ ശർമ്മ കൂട്ടിച്ചേർത്തു.
അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾക്ക് പരാതിയുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രക്ഷിതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായെന്നും രേഖാ ശർമ്മ പറഞ്ഞു. അക്രമം നടന്നയുടൻ വന്ദനയ്‌ക്ക് ആവശ്യമായ ചികിത്സ ലഭിച്ചിരുന്നില്ല. മണിക്കൂറുകളെടുത്താണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദനയെ എത്തിച്ചതെന്നും രേഖാ ശർമ്മ ചൂണ്ടിക്കാട്ടി.
അക്രമിയിൽ നിന്നും ഡോക്ടറെ രക്ഷിക്കാൻ ശാരീരിക ക്ഷമതയുള്ള പോലീസുകാരായിരുന്നില്ല അപ്പോൾ ആശുപത്രിയിലുണ്ടായിരുന്നത്. പോലീസുകാരുടെ ശാരീരികക്ഷമത സംബന്ധിച്ച് സംസാരിക്കാൻ സംസ്ഥാനത്തെ ഡിജിപിയെ കാണുമെന്നും രേഖാ ശർമ്മ അറിയിച്ചു. വന്ദനയുടെ മാതാപിതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.
Comments