ചെന്നൈ: പുതിയ പാർലമെൻറ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കൈമാറുന്നത് തിരുവാവാടുതുറൈ അധീനത്തിന്റെ അമ്പലവാന ദേശിംഗ പരമാചാര്യ സ്വാമികൾ. ബ്രിട്ടീഷ് മേധാവി മൗണ്ട് ബാറ്റൺ പ്രഭുവിന് ചെങ്കോൽ നൽകിയെന്നും അദ്ദേഹം 1947ൽ അത് ഇന്ത്യൻ പ്രധാനമന്ത്രിയായ നെഹ്രുവിന് കൈമാറിയിരുന്നെന്നും തിരുവാവാടുതുറൈ അഥീനത്തിന്റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികൾ പറഞ്ഞു.
മെയ് 28നാണ്പ്രധാനമന്ത്രി മോദിയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചേർന്നാണ് പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം നിർവഹിക്കുക. ഭാരതീയ ഹൈന്ദവ പാരമ്പര്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചാണ് ചെങ്കോൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.
അധികാര കൈമാറ്റത്തിന്റെ അർദ്ധരാത്രി ചെങ്കോൽ കൈമാറ്റ ചടങ്ങിന് മുഖ്യകാർമികത്വം വഹിക്കാൻ തമിഴ്‌നാട്ടിലെ മഠാധിപതി അമ്പലവാന ദേശികരോട് അവസാന ഗവർണർ ജനറലുമായിരുന്ന സി രാജഗോപാലാചാരി അഭ്യർത്ഥിച്ചു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തിന് ഡൽഹിയിലേക്ക് എത്താൻ കഴിയുമായിരുന്നില്ല. പകരം പ്രതിനിധിയായി ഉപമഠാധിപതി കുമാരസ്വാമി തമ്പിരാനെ അദ്ദേഹം നിയോഗിച്ചു. മന്ത്രോച്ചാരണത്തിന് നേതൃത്വം നൽകാൻ മാണിക്കം ഓതുവാരെയും മംഗളവാദ്യം വായിക്കാൻ നാദസ്വരവിദ്വാൻ ടി.എൻ. രാജരത്‌നംപിള്ളയെയും ചുമതലപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നും പ്രത്യേക വിമാനത്തിലാണ് അവർ ഡൽഹിയിലെത്തിയത്.
1947 ആഗസ്ത് 14ന് രാത്രി 11.45ന് മൗണ്ട് ബാറ്റണിൽ നിന്ന് കുമാരസ്വാമി തമ്പിരാൻ ചെങ്കോൽ ഏറ്റുവാങ്ങി. മന്ത്രോച്ചാരണങ്ങൾക്കിടെ പവിത്രമായ ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്ത് ഘോഷയാത്രയായി ചെന്ന് നെഹ്‌റുവിന് കൈമാറി. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഋഷിവര്യനായ തിരുജ്ഞാന സംബന്ധർ രചിച്ച കോളറു പതികം എന്ന പവിത്രമായ കീർത്തനവും ഈ സമയം അന്തരീക്ഷത്തിൽ മുഴങ്ങി. പുരോഹിതരിൽ നിന്നാണ് ചെങ്കോൽ നെഹ്‌റു സ്വീകരിച്ചത്.
Comments