കമ്പം: കമ്പം ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തുരത്താനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം മൂന്നാം ദിവസത്തിൽ. കമ്പത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഷണ്മുഖ നദി അണക്കെട്ടിനോട് ചേർന്നുള്ള വനത്തിലാണ് അരിക്കൊമ്പനുള്ളത്. വനത്തിൽ നിന്ന് പുറത്തിറങ്ങിയാൽ മാത്രമാണ് മയക്കുവെടി വെയ്‌ക്കാൻ സാധിക്കുക.
കഴിഞ്ഞ രണ്ട് ദിവസമായി വനാതിർത്തിയിലൂടെയാണ് കൊമ്പന്റെ സഞ്ചാരം. വനത്തിൽ നിന്ന് പുറത്തിറങ്ങാതെ തമ്പടിച്ചിരിക്കുന്നത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്. ദൗത്യത്തിനുള്ള മുഴുവൻ സംഘവും ഏത് നിമിഷവും മയക്കുവെടി വെയ്‌ക്കാൻ തയ്യാറായി കമ്പത്ത് തുടരുകയാണ്. ഷണ്മുഖ നദി അണകെട്ടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഒന്നര കിമീ അകലത്തിൽ വനത്തിനുള്ളിൽ തന്നെയാണ് അരിക്കൊമ്പൻ. ആന ക്ഷീണിതനായതിനാൽ അധിക ദൂരം സഞ്ചരിക്കില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടിയത് കൃത്യം ഇന്നേക്ക് ഒരു മാസം മുൻപാണ്. അതേദിവസം, തമിഴ്‌നാട് വനം വകുപ്പ് മറ്റൊരു ദൗത്യവുമായി അരിക്കൊമ്പന് പിന്നാലെ പായുമ്പോൾ പിടികൊടുക്കാതെ നടക്കുകയാണ് കൊമ്പൻ. മയക്കുവെടി വെയ്‌ക്കുന്നതിന് അനുയോജ്യമായ സ്ഥലത്ത് ആന ഇറങ്ങിയാൽ വെടിവെയ്‌ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
Comments