എറണാകുളം: മലബാർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതിലാണ് മലബാർ ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. സഹകരണ സൊസൈറ്റി പോലെ പണം പിരിക്കാമെന്നും രാഷ്ട്രീയകാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചോയെന്ന് കോടതി ചോദിച്ചു. വിവാദ ഉത്തരവ് നൽകിയ ദേവസ്വം കമ്മീഷണർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെന്റിലേക്ക് പരസ്യ ഇനത്തിൽ എല്ലാ ക്ഷേത്രങ്ങളും 10,000 രൂപ പിരിവായി നൽകണമെന്നായിരുന്നു മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ്. ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരെങ്കിലും അറിയാമായിരുന്നോയെന്നും കോടതി ആരാഞ്ഞു.
മലപ്പുറം മഞ്ചേരി സ്വദേശി നൽകിയ ഹർജിയിൽ നേരത്തെ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹർജി ജൂൺ 16-ന് വീണ്ടും പരിഗണിക്കും.
Comments