ലക്‌നൗ: പതിനൊന്നു മിനിറ്റിനുള്ളിൽ യമുനാ നദി നീന്തിക്കടന്ന് ആറുവയസുകാരി. പ്രീതം നഗറിലെ വൃതിക ഷാണ്ഡില്യയാണ് പുണ്യ സ്ഥലമായ പ്രയാഗ് രാജിനെ സന്തോഷത്തിലാഴ്തിയത്. രാവിലെ 6.10ന് മിരാപൂർ സിന്ധുസാഗർ ഘട്ടിൽ നിന്ന് നീന്തൽ ആരംഭിച്ച വൃതിക 6.21ന് വിദ്യാപീഠ് മഹേവാഘട്ടിൽ എത്തി നമസ്‌കരിച്ചു.
കുഞ്ഞു വൃതികയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് പരിശീലകൻ ത്രിഭുവൻ നിഷാദ് പറഞ്ഞു. നീന്തൽ പഠിച്ച് തുടങ്ങിയ ആദ്യ ദിവസം മുതൽ വൃതിക ലക്ഷ്യം വച്ചത് യമുന നദി നീന്തിക്കടക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാ ലളിതാ ദേവി ക്ഷേത്രത്തിലും ബനിയൻ ഘട്ടിലെ ഭഗവാൻ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥിച്ചതിന് ശേഷമാണ് വൃതിക യമുനയിൽ നീന്തികടക്കാൻ തുടങ്ങിയത്.
പ്രീതം നഗർ സെന്റ് ആന്റണീസ് ഗേൾസ് കോൺവെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ വൃതികയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാൻ പരിശീലകർക്കും അച്ഛനമ്മമാർക്കുമൊപ്പം ഗ്രാമവാസികളും യമുനയുടെ ഇരുകരകളിൽ തടിച്ചുകൂടി.
Comments