ആലുവ തന്ത്രവിദ്യാ പീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പട്ടാമ്പിയിലെ അഴകത്ത് മനയ്‌ക്കൽ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും ഏഴ് മക്കളിൽ നാലാമത്തെ മകനായി 1950-ലാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ജനിച്ചത്. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌ക്കൂൾ വിദ്യാഭ്യാസത്തിനും ശേഷം, 1972-ൽ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. തുടർന്ന് അവിടെത്തന്നെ അദ്ധ്യാപകൻ. പിന്നീട് തുടർച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷൻ. സംസ്‌കൃതം, തന്ത്രം, വേദങ്ങൾ എന്നിവയിൽ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ വിദ്യാർത്ഥിയുമാണ് അദ്ദേഹം. ആലുവ തന്ത്രവിദ്യാ പീഠം സ്ഥാപകനും സാമൂഹ്യപരിഷ്‌കർത്താവും താന്ത്രിക ആചാര്യനുമായ മാധവ്ജിയുടെ നേരിട്ടുള്ള ശിഷ്യന്മാരിൽ ഒരാളാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്. കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ കീഴിലും അദ്ദേഹം തന്ത്രം അഭ്യസിച്ചിട്ടുണ്ട്. നിലവിൽ കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350-ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ് അദ്ദേഹം.
ഹൈന്ദവ നവോത്ഥാനത്തിനായി ഒഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റേത്. 73 വർഷങ്ങൾ പിന്നിട്ട സമർപ്പിത ജീവിതത്തിൽ സമാജത്തിന്റെ വഴികാട്ടികൾക്കും വെളിച്ചമാകാൻ കഴിഞ്ഞ മഹാഗുരുവാണ് അദ്ദേഹം. ഹൈന്ദവ സമാജ നവീകരണത്തിന്റെ നാഴികക്കല്ലായ പാലിയം വിളംബരത്തെ പ്രാവർത്തികമാക്കുന്ന പ്രവർത്തന്നങ്ങളെ മുന്നിൽ നിന്ന് നയിച്ചതും. സ്വർഗ്ഗീയ മാധവ്ജിയുടെ നവോദ്ധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രവർത്തിച്ചതും ഇദ്ദേഹമാണ്. ജന്മം അല്ല കർമ്മമാണ് ബ്രാഹ്‌മണ്യം എന്ന് സമൂഹത്തിന് പ്രവർത്തിച്ചു കാട്ടിക്കൊടുത്ത സാമൂഹ്യ പരിഷ് കർത്താവ് കൂടിയാണ് അദ്ദേഹം. ജനങ്ങളുടെ മനസ്സിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരികയും ജാതിഭേദമില്ലാതെ സാധാരണക്കാരിലേക്ക് തന്ത്രശാസ്ത്രം എത്തിക്കുകയും ചെയ്തു. അബ്രാഹ്‌മണർക്കും തന്ത്രിക മേഖലയിലേക്ക് കടന്നു വരുന്നതിന് വിപ്ലവകരമായ തുടക്കം കുറിച്ച് 1980ലെ അദ്വൈതാശ്രമത്തിലെ പൂജാ പഠന ശിബിരങ്ങൾക്ക് നേതൃത്വം നൽകി.
കാഞ്ചി കാമകോടിയിലെ ശങ്കരാചാര്യരുടെ ഗുരുവായൂർ സന്ദർശനത്തിൽ ബ്രാഹ്‌മണർക്കും ബ്രാഹ്‌മണേതരർക്കും പങ്കെടുക്കാവുന്ന ഒരു പൂജാ സമ്പ്രദായത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും. അതിനായി ശ്രീനാരായണ തന്ത്ര പരിഷത്ത് എന്ന സംഘടനയ്‌ക്ക് രൂപം നൽകുകയും ചെയ്തു. ബ്രാഹ്‌മണരല്ലാത്തവർക്ക് താന്ത്രവിദ്യ നൽകുന്ന ശ്രീനാരായണ തന്ത്ര പരിഷത്ത് എന്ന സംഘടന നിലവിൽ വന്നപ്പോൾ അതിന്റെ പ്രഥമ ആചാര്യനായി ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ചുമതല ഏറ്റു. അതിലൂടെ അദ്ദേഹം ശ്രീനാരായണന്മാർക്ക് പരിശീലനവും മന്ത്രദീക്ഷയും നൽകി. ശബരിമല യുവതി പ്രവേശനം വിഷയത്തിൽ ഹൈന്ദവ സമാജത്തിന് ദിശാബോധം പകരാൻ തന്ത്രവിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത ആചാര്യ സംഗമത്തിൽ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശനം വിഷയത്തിൽ ഹൈന്ദവ സമാജത്തിന് ദിശാബോധം പകരാൻ തന്ത്രവിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത ആചാര്യ സംഗമത്തിൽ അദ്ധ്യക്ഷനായിരുന്നു അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്.
പൂജനീയ കാഞ്ചി ആചാര്യ സ്വാമികളിൽ നിന്നും ‘തന്ത്രരത്‌നം’ ബിരുദം. സ്വർഗീയ മാധവജിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ മാധവീയം പുരസ്‌കാരം. മംഗലാപുരം രാമനന്ദ ആശ്രമം ഏർപ്പെടുത്തിയ അഭിനവ ശങ്കരാചാര്യ പുരസ്‌കാരം. പുതുമന തന്ത്ര വിദ്യാലയത്തിന്റെ വേദവ്യാസ പുരസ്‌കാരം. ശ്രീശബരിമല ആലങ്ങാട്ടു യോഗം ഏർപ്പെടുത്തിയ തന്ത്രശാസ്ത്ര നിപുണ പുരസ്‌ക്കാരം
ഞാറക്കൽ ശ്രീവേദവ്യാസ വൈദിക സഭ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരം. കളമെഴുത്ത് പഠന ഗവേഷണ കേന്ദ്രത്തിന്റെ താന്ത്രികാചാര്യ പുരസ്‌കാരം. പാതിരികുന്നത് മന ട്രസ്റ്റീന്റെ നാഗകീർത്തി പുരസ്‌ക്കാരം. അത്താണി വീരഹനുമാൻ കോവിൽ ട്രസ്റ്റിന്റെ പ്രശസ്തിപത്രം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
2008-ൽ നവി മുംബൈയിൽ നടന്ന ശൈവ-വൈഷ്ണവ-ശാക്തേയ മഹായാഗത്തിന്റെ മുഖ്യപുരോഹിതനായിരുന്നു ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്. 2007-ൽ കടവന്ത്രയിൽ നടന്ന ശ്രീലളിത മഹായാഗമായിരുന്നു അദ്ദേഹം നടത്തിയ മറ്റൊരു ശ്രദ്ധേയമായ യാഗം. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഋഷിതുല്യനായ താന്ത്രിക ആചാര്യനെയാണ് കേരളത്തിന് നഷ്ടമായത്. ഭാര്യ : നളിനി, മകൾ രമാദേവി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5.30ന്.
Comments