ഇടുക്കി : സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തന്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച സംഭവം. വണ്ടൻമേട് പഞ്ചായത്ത് മെമ്പർ ആയിരുന്ന സൗമ്യ അബ്രഹാമാണ് ഭർത്താവിന്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച് വിവരം പൊലീസിന് ചോർത്തി നൽകി പിടിപ്പിക്കാൻ ശ്രമിച്ചത് .
എന്നാൽ അന്വേഷണത്തിൽ സത്യം പുറത്തു വരികയും സൗമ്യയും കൂട്ടുപ്രതികളും അറസ്റ്റിലാകുകയുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ ഗംഭീര ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ സൗമ്യയുടെ ഭർത്താവ് സുനിൽ വർഗ്ഗീസ് ഭാര്യയുടെ തെറ്റുകൾ പൊറുത്ത് രംഗത്തെത്തിക്കഴിഞ്ഞു.
കുട്ടികൾക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനിൽ വ്യക്തമാക്കുന്നത്. സുനിൽ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിന്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവർ പറയുന്നതും. ഭാര്യയോട് ക്ഷമിക്കാന്‍ ഭര്‍ത്താവ് തയ്യാറായെങ്കിലും കേസ് മുന്നോട്ട് പോകുമെന്നാണ് വിവരം.
ഗൾഫുകാരനായ പുറ്റടി സ്വദേശി വിനോദിനൊപ്പം പോകുന്നതിന് വേണ്ടിയായിരുന്നു സൗമ്യ കൃത്യത്തിന് കൂട്ടുനിന്നത്. കേസിൽത്തന്നെ പ്രതിയായ പുറ്റടി സ്വദേശി വിനോദ് സംഭവത്തിനു ശേഷം നാട്ടിലേക്ക് വന്നിട്ടില്ല . പ്രശ്നങ്ങൾ നടക്കുമ്പോൾ സൗമ്യയും ഭർത്താവും താമസിച്ചിരുന്ന വീട് വിൽപ്പന നടത്തിക്കഴിഞ്ഞു. വണ്ടൻമേട് പഞ്ചായത്തിന് സമീപത്തായി തന്നെ പുതിയ വീട് വാങ്ങി അവിടേക്ക് ഇരുവരും താമസം മാറിയിരിക്കുകയാണ്
സുനിലിന്റെ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ അഞ്ചുഗ്രാം എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് വിവരം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 22ന് രാവിലെയാണ് സുനിൽ ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതർക്ക് ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിദേശ നമ്പരിൽ നിന്നുള്ള ശബ്ദ സന്ദേശമാണ് ഇക്കാര്യം പറഞ്ഞ് അധികൃതർക്ക് ലഭിച്ചത്.
ശബ്ദ സന്ദേശം എത്തിയ നമ്പറിനെക്കുറിച്ചുള്ള അധികൃതരുടെ സംശയമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചതും ഒടുവിൽ സത്യം പുറത്തു കൊണ്ടുവന്നതും. സന്ദേശത്തിൽ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്ത് വന്നത് .ഇതിനിടയിൽ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചിരുന്നു.
Comments