തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മദ്ധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും.
സംസ്ഥാനത്ത് കനത്ത മഴയുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് നാളെ 2 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ട്. ജൂൺ നാലോട് കൂടിയാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യബന്ധനം പൂർണ്ണമായി വിലക്കിയിട്ടുണ്ട്. കടലിൽ മോശം കാലാവസ്ഥയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയത്. ജൂൺ 6-ഓടെ അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും അന്താരാഷ്‌ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
അതേസമയം ജൂൺ 10 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും. ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. എന്നാൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ മത്സ്യവില വർദ്ധിക്കും.
Comments