ഇടുക്കി: തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്ന് വീണ്ടും തുടരുമെന്ന് സഹകരണ മന്ത്രി ഐ പെരിയസ്വാമി അറിയിച്ചു. അരിക്കൊമ്പൻ ആക്രമണകാരിയല്ലെന്നും സാധുവായ കാട്ടാനയാണെന്നും അദ്ദേഹം കുമളിയിൽ പറഞ്ഞു. അതിനെ ഉപദ്രവിക്കുകയാണെങ്കിൽ മാത്രമേ കൊമ്പൻ തിരിച്ചും ഉപദ്രവിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടാനാണ് ഉദ്ദേശം. ഇതിന്റെ ഭാഗമായി 300 പേരടങ്ങുന്ന സംഘം കാട്ടാനയെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.
മുതുമലയിൽ നിന്നുമുള്ള വനവാസികൾ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് അരിക്കൊമ്പൻ വെല്ലുവിളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വെയ്ക്കുന്നതിനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവിലുള്ളത്.
കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനായിരുന്നു നീക്കം. കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു രണ്ട് ദിവസം തങ്ങിയ ശേഷം ഇവിടെ നിന്ന് അരിക്കൊമ്പൻ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയെന്ന് ഇന്നലെ വ്യക്തമായിരുന്നു. വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂർ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനുള്ളതെന്ന് ഇന്നലെ സിഗ്നലുകളിൽ നിന്ന് വ്യക്തമായി.
ഇന്നലെ രാവിലെ പൂശാനംപെട്ടിയിലെ പെരുമാൾ കോവിലിന് സമീപമുള്ള വനത്തിൽ നിന്നായിരുന്നു അരിക്കൊമ്പന്റെ സാറ്റലൈറ്റ് കോളർ സിഗ്നനലുകൾ ലഭിച്ചിരുന്നത്. ഈ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ അകലെയാണ് ജനവാസ മേഖല. എന്നാൽ കാട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നായിരുന്നു വനംവകുപ്പ് വ്യക്തമാക്കിയത്.
അരിക്കൊമ്പൻ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വെയ്ക്കില്ലെന്നാണ് വനം വകുപ്പിന്റെ തീരുമാനം. നിലവിൽ കൊമ്പൻ മേഘമല ഭാഗത്തേക്ക് സഞ്ചരിക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ. കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആരോഗ്യത്തിൽ സാരമായ പ്രശ്നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
Comments