സിനിമ പൂർണമായും കാണാതെ മോശം റിവ്യു പറഞ്ഞതിന്റെ പേരിൽ സന്തോഷ് വർക്കിയെ ആളുകൾ കയ്യേറ്റം ചെയ്തത് വാർത്തയായിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ഓൺലൈൻ മീഡിയക്കാരാണ് തന്നെ ആറാട്ടണ്ണൻ ആക്കിയതെന്നും അബൂബക്കർ എന്നൊരു യൂട്യൂബർ തന്നെ നിർബന്ധിച്ച് സിനിമയുടെ റിവ്യൂ പറയിപ്പിക്കുകയായിരുന്നുവെന്നും സന്തോഷ് വർക്കി പറഞ്ഞു. സിനിമ കണ്ടത് 35 മിനിറ്റാണ്. ചിത്രം ഇഷ്ടപ്പെടാത്തതു കൊണ്ടാണ് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയത്. ഇനി ജീവിതത്തിൽ ഒരു സിനിമയുടെയും റിവ്യൂ പറയില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു.
‘പടം ഞാൻ അരമണിക്കൂർ കണ്ടു. ഇഷ്ടപ്പെട്ടില്ലാത്തതുകൊണ്ട് ഇറങ്ങിപ്പോയി. തിയറ്ററിൽ നിന്നിറങ്ങി ഞാൻ നടന്നു പോകുകയായിരുന്നു. എന്നെ അങ്ങോട്ടു വിളിച്ചുവരുത്തി ചെയ്യിപ്പിച്ചതാണ്. ഇതിനു മുമ്പും എന്റെ പല വിഡിയോയും ചെയ്ത് കാശാക്കിയിട്ടുള്ള ആളാണ് അബൂബക്കർ. ഇയാൾ എന്നെ വിളിച്ചിവരുത്തി നെഗറ്റിവ് റിവ്യൂ പറയിപ്പിച്ചതാണ്. അയാളോട് നോ പറയാൻ പറ്റിയില്ല. ഇതു കൊടുത്താൽ ശരിയാകില്ല, പ്രശ്നമാകും എന്നു പറഞ്ഞതാണ്. ഇത് ഫുൾ റിവ്യൂ, അല്ല വെറും മുപ്പത് മിനിറ്റിന്റെ റിവ്യൂ ആണെന്ന് പറഞ്ഞുതുമാണ്. ഞാനാണ് തെറികേട്ടതും അടികൊണ്ടതും. ഇതിപ്പോൾ ഞാൻ മോശക്കാരനായി. മീഡിയയാണ് എന്നെ ആറാട്ടണ്ണൻ ആക്കിയത്. എനിക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ല. എന്നെ വച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇവർ ഉണ്ടാക്കിയത്. ഞാൻ ഇനി റിവ്യു കൊടുക്കില്ല. ഇതെന്റെ ലാസ്റ്റ് റിവ്യു ആണ്’.
‘എത്രമാത്രം തെറിയാണ് ഞാൻ കേട്ടത്. ആരേലും പറഞ്ഞോ എന്നെ വൈറലാക്കാൻ. ഈ മീഡിയക്കാരെല്ലാം ചേർന്ന് ആക്കിയതാണ്. എനിക്ക് എന്ത് ഗുണം കിട്ടി. പണം വാങ്ങിയിരുന്നെങ്കിൽ ഡോക്ടർ റോബിനെപ്പോലെ ഞാൻ കോടിശ്വരനായേനെ. എന്നെ തല്ലാൻ വന്ന സമയത്തുപോലും മീഡിക്കാർ വീഡിയോ എടുത്തോണ്ട് ഇരിക്കുകയായിരുന്നു. എല്ലാവരും ചേർന്ന് എന്നെ കോമാളിയാക്കി. ഇനിയും സിനിമ കാണും, റിവ്യു കൊടുക്കില്ല. ശരിക്കും എന്നെ തല്ലി. മതിയായി ജീവിതം. ഇനി എന്നെ ട്രോളാൻ ഞാൻ ആരുടെയും മുന്നിൽ നിന്നു കൊടുക്കില്ല. ഞാൻ വൈറലായപ്പോൾ പലർക്കും അസൂയ ഉണ്ടായിരുന്നു. ഇനി ആറാട്ടണ്ണനില്ല. എന്റെ യൂട്യൂബ് ചാനലും വിൽക്കാൻ പോകുകയാണ്. പല പെൺകുട്ടികളും എന്നെ നോക്കി കളിയാക്കുകയാണ്. ഞാനൊരു കോമാളിയായി’- എന്നും സന്തോഷ് വർക്കി പറഞ്ഞു.
Comments