ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തെക്കുറിച്ച് കണ്ടെത്തിയ കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വിവരിച്ച് റെയിൽവേ ബോർഡ്. സിഗ്നൽ പിഴവാണ് അപകടത്തിന് കാരണമെന്നും പാളം തെറ്റിയത് കോറമണ്ഡൽ എക്‌സ്പ്രസ് ആണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ്മ സിൻഹ അറിയിച്ചു.
പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സിഗ്നൽ പിഴവാണ് സംഭവിച്ചത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്‌സ്പ്രസ് വന്നിരുന്നത്. തുടർന്ന് ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ച് പാളം തെറ്റി. ഇരുമ്പയിര് നിറച്ച് കിടന്നിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്നിടിച്ച് മൂന്നാമത്തെ പാളത്തിലേക്ക് ബോഗികൾ വന്നുപതിച്ചു. ഇതാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയത്.
മൂന്നാമത്തെ പാളത്തിലൂടെ യശ്വന്ത്പൂർ എക്‌സ്പ്രസ് കടന്നുപോകുമ്പോഴാണ് കോറമണ്ഡൽ എക്‌സ്പ്രസിന്റെ ബോഗികൾ മറിഞ്ഞുവീഴുന്നത്. ഇത് യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിച്ചുവീഴുകയായിരുന്നു. യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ മുൻവശത്തേക്കാണ് ബോഗികൾ വന്നുപതിച്ചിരുന്നതെങ്കിൽ അപകടത്തിന്റെ വ്യാപ്തി വീണ്ടും കൂടുമായിരുന്നുവെന്നും റെയിൽവേ അറിയിച്ചു.
അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 275 ആണെന്നും 288 എന്ന കണക്ക് തെറ്റാണെന്നും ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന വ്യക്തമാക്കി. ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയതാണ് 288 എന്ന സംഖ്യയിലെത്താൻ കാരണം. മരിച്ച 275 പേരിൽ 88 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. പരിക്കേറ്റ 1,175 പേരിൽ 793 പേരും ഡിസ്ചാർജ് ആയി.
139 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ജനങ്ങൾക്ക് വിളിക്കാവുന്നതാണ്. ഇതൊരു കോൾ സെന്റർ നമ്പറല്ല റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ കോളുകൾക്ക് മറുപടി നൽകും. കഴിയുന്നത്ര ആളുകളെ ബന്ധിപ്പിക്കാനാണ് ശ്രമം. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. അവർക്ക് അപകടത്തിൽപ്പെട്ടവരെ കാണാൻ കഴിയുമെന്ന് റെയിൽവേ ഉറപ്പാക്കും. അവരുടെ യാത്രയ്‌ക്കും മറ്റും ആവശ്യമായ ചിലവുകളും റെയിൽവേ വഹിക്കുന്നതാണെന്ന് ജയ വർമ്മ സിൻഹ പ്രതികരിച്ചു.
Comments