ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്നത് വെള്ളിമലയിലേയ്ക്കെന്ന് സൂചന. കാട് മാറ്റിയ അരിക്കൊമ്പൻ കഴിഞ്ഞ ആഴ്ചയായിരുന്നു കമ്പം ജനവാസ മേഖലയിൽ ഇറങ്ങിയത്. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പനെ അന്ന് തന്നെ മയയക്കുവെടി വെയ്ക്കാൻ ശ്രമിച്ചങ്കിലും നടന്നില്ല. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ വീണ്ടും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുകയായിരുന്നു. തേനി ജില്ലയിലെ പൂശാനം പെട്ടിയ്ക്ക് സമീപത്തുവെച്ച് ഇന്നലെ അർദ്ധരാത്രിയോടെയാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവെച്ചത്.
പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിലേക്ക് മാറ്റി. മൂന്ന് കുങ്കിയാനകളെ എത്തിച്ചാണ് ആനയെ ലോറിയിൽ കയറ്റിയത്. രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉപയോഗിച്ച് ബന്ധിച്ചത്. ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്. ആനയെ ഇത്തവണ ലോറിയിൽ കയറ്റാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നാണ് റിപ്പോർട്ട്.
വനംവകുപ്പിന്റെ പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണ്. തുമ്പികൈയിലേറ്റ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കും. ഏതെങ്കിലും രീതിയിൽ ചികിത്സ നൽകേണ്ടതുണ്ടോയെന്നും പരിശോധിച്ച് തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകിയ ശേഷമാകും ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടുക.
Comments