തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ആകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്ഐ നേതാവ് കെ.വിദ്യ. എന്താണ് സംഭവമെന്ന് അറിയില്ല, മാദ്ധ്യമങ്ങളിലൂടെയാണ് വിഷയം അറിയുന്നതെന്ന് വിദ്യ പറഞ്ഞു. മാദ്ധ്യമങ്ങൾ വഴിയാണ് രേഖകൾ കാണുന്നത്. അങ്ങനെ ഒരു രേഖ തന്റെ കൈയിൽ ഇല്ലെന്നും ടിവിയിൽ കാണിച്ച കോപ്പി പോലുള്ള ഒരു സാധനം ഞാൻ എവിടെയും കൊടുത്തിട്ടില്ല-കെ വിദ്യ പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് താനും അന്വേഷിക്കുന്നുണ്ടെന്നും എസ്എഫ്ഐ നേതാവ് പറഞ്ഞു. അട്ടപ്പാടി കോളേജിൽ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നുവെന്നും വിദ്യ സമ്മതിച്ചു. വ്യാജരേഖ കേസിൽ സിപിഎം നേതൃത്വം അടക്കം വിദ്യയെ തള്ളിയിട്ടുണ്ട്. വ്യാജ സീൽ ഉണ്ടാക്കിയത് വിദ്യ ആണെന്നും അതിൽ മഹാരാജാസിന് പങ്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.
എം.ഫിൽ പഠനത്തിനിടെ മഹാരാജാസിൽ ചെയ്ത പ്രൊജക്ട് സർട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് വ്യാജ രേഖയിലേക്ക് വിദ്യ പകർത്തിയതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അന്ന് വൈസ് പ്രിൻസിപ്പലായിരുന്ന ജയമോൾ വി കെയുടെ ഒപ്പും സീലിനുമൊപ്പം ലെറ്റർ പാഡിലുള്ള കോളേജ് എംബ്ലവും കൂട്ടിചേർത്താണ് വ്യാജ രേഖ ഉണ്ടാക്കിയത്. 2018-ലാണ് വിദ്യ കാലടി സർവ്വകലാശാലയിൽ എംഫിൽ കോഴ്സിന് ചേർന്നത്. എം ഫിലിന്റെ് ഭാഗമായി ആയിരുന്നു ആസ്പയർ സ്കോളർഷിപ്പ് വഴി മഹാരാജാസിൽ പ്രോജക്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇതിന് ശേഷം കാസർകോട് കരിന്തളം കോളേജിലെത്തിയപ്പോഴാണ് വ്യാജ രേഖ ആദ്യം ഉപയോഗിച്ചത്. അതായത് വർഷങ്ങളായി ഈ വ്യാജ രേഖ തുടരുന്നുവെന്ന് സാരം.
Comments