ശ്രീനഗർ : ഉത്തരേന്ത്യയിലെ ആദ്യ തിരുപ്പതി ബാലാജി ക്ഷേത്രം ജമ്മു കശ്മീരിൽ തുറന്നു .കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചേർന്നാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയത്. കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡിയും മറ്റ് നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
62 ഏക്കർ സ്ഥലത്താണ് 25 കോടി രൂപ ചെലവിട്ട് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . രണ്ട് വർഷമെടുത്താണ് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കിയത് . ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ജനങ്ങൾക്ക് ആശംസകൾ അറിയിച്ച അമിത് ഷാ ക്ഷേത്രദർശനത്തിനായി വരുമെന്നും പറഞ്ഞു.
സിദ്ധാദയിലെ മജിൻ ഗ്രാമത്തിലാണ് തിരുപ്പതി ബാലാജി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്കിടേശ്വര ഭഗവാന്റെ എട്ട്, ആറ് അടി വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ 8 അടി ഉയരമുള്ള വെങ്കിടേശ്വര വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകോവിലിനു പുറത്ത് ആറടി ഉയരമുള്ള പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
കരിങ്കല്ലിലാണ് ഈ വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നഗരത്തിൽ നിന്നാണ് ഈ വിഗ്രഹങ്ങൾ കൊണ്ടുവന്നത്. മെയ് 6 മുതൽ ഇവിടെ പ്രത്യേക ആരാധന ആരംഭിച്ചിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള 45 ഓളം പണ്ഡിതന്മാർ നടത്തിയ പൂജകൾക്ക് ശേഷമായിരുന്നു പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ.
തിരുമല തിരുപ്പതി ദേവസ്ഥാൻ ബോർഡാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 2021 ജൂണിലാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്..വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, ആശുപത്രി , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് ഇവിടെ ആരംഭിക്കുന്ന മറ്റ് സ്ഥാപനങ്ങൾ
ജമ്മുവിൽ നിർമ്മിച്ച ഈ ക്ഷേത്രം ആന്ധ്രാപ്രദേശിന് പുറത്തെ രാജ്യത്തെ ആറാമത്തെ ബാലാജി ക്ഷേത്രമാണ്. ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ഡൽഹി, ഭുവനേശ്വർ എന്നിവിടങ്ങളിളും ബാലാജി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. തിരുമല ബാലാജി ക്ഷേത്രത്തിൽ പിന്തുടരുന്ന അതേ ആചാരങ്ങൾ ഈ ക്ഷേത്രങ്ങളിലും പിന്തുടരും.















