എറണാകുളം: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റുചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്. വിദ്യ ഒളിവാലാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ വിദ്യ കാലടി സർവകലാശാല ഹോസ്റ്റലിൽ തന്നെയുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി അഗളി പോലീസ് ഇന്ന് വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ജോലി ചെയ്ത കരിന്തളം ഗവൺമെന്റ് കോളേജിൽ എത്തി പോലീസ് പ്രിൻസിപ്പാളിന്റെ മൊഴിയും രേഖപ്പെടുത്തും. പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും.
സംഭവത്തിൽ വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്. വിദ്യയ്ക്ക് രാഷ്ട്രീയമായ പിന്തുണ നൽകേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടറിയേറ്റിൽ തീരുമാനമെടുത്തു. എന്നാൽ റിസൾട്ട് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ സംരക്ഷിക്കുന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്. വിഷയവുമായി ബന്ധപ്പെട്ട് ആർഷോ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
Comments